ന്യൂഡൽഹി: സുപ്രീം കോടതിയിൽ, കക്ഷികൾ, മുദ്ര വച്ച കവറിൽ വാദങ്ങൾ സമർപ്പിക്കുന്ന സമ്പ്രദായം ഇനി വേണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ. അത് ഇനി വച്ചുപൊറുപ്പിക്കാനാവില്ല. 'ഈ കോടതിയിൽ, ദയവായി മുദ്ര വച്ച കവറുകൾ നൽകരുത്. അത്തരം കവറുകൾ ഞങ്ങൾക്ക് ആവശ്യമില്ല,'ജസ്റ്റിസ് രമണ പറഞ്ഞു. പട്‌ന ഹൈക്കോടതി വിധിക്കെതിരെ ദിനേശ് കുമാർ എന്ന വ്യക്തി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

കേസിലെ പ്രതി ജഡ്ജിമാർക്കെതിരെ സോഷ്യൽ മീഡിയയിൽ സംസാരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, മുദ്രവച്ച കവറിൽ ആ പരാമർശങ്ങൾ സമർപ്പിക്കാൻ അനുവദിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ രഞ്ജിത് കുമാർ പറഞ്ഞതിന് പിന്നാലെയാണ് കോടതിയുടെ പരാമർശം.

മുൻ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്, കക്ഷികൾ, പ്രത്യേകിച്ചും, സർക്കാരിന്റെ ഭാഗത്ത് നിന്നും മുദ്ര വച്ച കവറിൽ റിപ്പോർട്ടുകൾ വാങ്ങുന്നത് വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രമാദമായ കേസുകളിൽ എതിർകക്ഷികളെയോ, പൊതുജനങ്ങളെയോ ഇരുട്ടിൽ നിർത്തുന്ന ഈ മുദ്ര വച്ച കവർ സമ്പ്രദായം ഉചിതമല്ലെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.