കോഴിക്കോട്: മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന് കുരുക്കു മുറുകുന്നു. ഭർ്ത്താവ് ജമാലിനെതിരെ ആരോപണം കടുപ്പിക്കുകയാണ് നൂർജഹാന്റെ ബന്ധുക്കൾ. ദേഹമാസകലം വ്രണം ബാധിച്ച നിലയിലായിരുന്ന നൂർജഹാൻ മരിച്ചത്. മന്ത്രവാദത്തെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വളയം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. നൂർജഹാന്റെ മരണത്തിനു പിന്നാലെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഭർത്താവ് ജമാലിനെതിരെ ഉന്നയിക്കുന്നത്. ത്വക്ക് രോഗത്തിന് ചികിൽസ നല്കാതെ മന്ത്രവാദ ചികിൽസക്കായി ആലുവയിലേക്ക് കൊണ്ടുപോയി.

ആലുവ കേന്ദീകരിച്ചാണ് മന്ത്രവാദം നടത്തിയത്. എട്ടുമാസം മുൻപ് രോഗ വിവരം അറിഞ്ഞ് നൂർജഹാന്റെ വാടക വീട്ടിലെത്തിയപ്പോൾ മോശം അവസ്ഥയിൽ വാഴയിലയിൽ കിടത്തിയതാണ് കണ്ടത്. അന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ തുടർ ചികിൽസ നൽകാതെ വീണ്ടും രോഗം മാറാൻ മന്ത്രവാദം ചെയ്തു. വീട്ടിൽ മന്ത്രവാദം നടത്തുന്നതായി അയൽകാരും പറഞ്ഞതായി ബന്ധുക്കൾ. പലപ്പോഴും മുറിയിൽ പൂട്ടിയിട്ടാണ് മന്ത്രവാദം നടത്തിയത്. ആരുമായും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല.

ഇതിനു മുൻപ് നൂർജഹാന്റെ ഒരു മകൾ ഇങ്ങനെ ചികിൽസ കിട്ടാതെ മരിച്ചതായി ബന്ധുക്കൾ പറയുന്നു. ഭർത്താവ് ജമാലിനെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാൽ കുടുംബ പ്രശ്‌നത്തിന്റെ പേരിൽ തന്നെ ബലിയാടാക്കുകയാണെന്ന് ജമാൽ പറഞ്ഞു. ആവശ്യമായ ചികിൽസ നൽകിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കു ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും ജമാൽ പറഞ്ഞു.

അതേസമയം കോഴിക്കോട് മന്ത്രവാദ ചികിത്സയ്ക്കിടെ നൂർജഹാൻ മരിച്ചെന്ന പരാതി പിൻവലിക്കാൻ സമർദമുണ്ടെന്ന് മാതാവ് കുഞ്ഞായിഷ. നൂർജഹാന് ചികിത്സ നൽകുന്നതിന് പകരം ഭർത്താവ് മന്ത്രവാദം നടത്തിയെന്നാണ് മാതാവ് പറയുന്നത്. കുടുംബത്തിൽ മുൻപും മന്ത്രവാദ മരണം സംഭവിച്ചിട്ടുണ്ട്. നേരത്തെ നൂർജഹാന്റെ മൂത്ത മകളും ചികിത്സ കിട്ടാതെ മരിച്ചിരുന്നു. തലയ്ക്ക് ട്യൂമർ ആയിരുന്ന ഒന്നര വയസുകാരിയും ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് മരണപ്പെട്ടത് എന്നാണ് കുടുംബം പറയുന്നത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മന്ത്രവാദത്തിൽ രോഗത്തിന് കുറവുണ്ടാവാതെ വന്നപ്പോഴും നൂർജഹാനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഭർത്താവ് തയ്യാറായില്ല. രോഗം ഗുരുതരമായതിനെ തുടർന്നു 6ന് ആലുവയിലെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടു പോവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കുനിങ്ങാട് പൊയിൽ പീടികയിൽ മൂസയുടെയും കുഞ്ഞയിശയുടെയും മകളാണ്. മക്കൾ: ബഷീർ, ജലീന, മാഹിറ, സാദിഖ്, പരേതനായ ഹിദായത്തുള്ള. മരുമകൻ: റിഷാദ്. സഹോദരങ്ങൾ: ഷാജഹാൻ, ജുവൈരിയ , ഫർസാന, ജംഷീറ.