കണ്ണൂർ: കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളായ യു.എ.ഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് നീട്ടിയത് പ്രവാസി മലയാളികളെ ആശങ്കയിലാഴ്‌ത്തുന്നു. ദീർഘനാളായുള്ള നാട്ടിലിരുപ്പ് കാരണം പല തൊഴിലാളികളും പിരിച്ചുവിടൽ ഭീഷണി നേരിടുകയാണ്.

ഏപ്രിൽ അവസാന ആഴ്‌ച്ച പത്ത് ദിവസത്തേക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് നിലവിൽ ജൂൺ 14 വരെയാണ് നീട്ടിയിരിക്കുന്നത് എന്നാൽ വിലക്ക് പിൻവലിക്കുന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കണ്ണുർ വിമാനതാവളത്തിൽ നിന്നും നടത്തുന്ന എല്ലാ രാജ്യാന്തര സർവീസും ഗൾഫ് രാജ്യങ്ങളിലേക്കാണ്.

കോവിഡിന്റെ ഒന്നാം തരംഗത്തിന് മുൻപ് പ്രതിദിനം 50 എയർക്രാഫ്റ്റ് മൂവ്‌മെന്റുകളും രണ്ടായിരത്തിനും മൂവായിരത്തിനുമിടെയിൽ യാത്രക്കാരും കണ്ണുർ രാജ്യാന്തര വിമാന താവളം വഴി കടന്നു പോയിരുന്നു. നിലവിൽ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്‌പ്രസ്, ഇൻഡിഗോ, ഗോ എയർ എന്നി എയർലൈനുകൾ കണ്ണൂരിൽ നിന്നും രാജ്യാന്തര സർവീസ് നടത്തുന്നുണ്ടെങ്കിലും പ്രതിമാസം അഞ്ഞൂറിൽ താഴെ യാത്രക്കാർ മാത്രമാണുള്ളത്.

യു. എ. ഇ യിൽ നിന്നും നാട്ടിലെത്തി തിരിച്ചു പോകാനിരുന്നവരാണ് ഏറെ പ്രയാസത്തിലായത്. ഇതു പോലെ വിസിറ്റിങ് വിസയിൽ പോയി നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവരും ഒട്ടേറെയുണ്ട്. മസ്‌കത്ത്, ദോഹ, ഷാർജ, റിയാദ് എന്നിവടങ്ങളിലാണ് നിലവിൽ കണ്ണുരിൽ നിന്നും രാജ്യാന്തര സർവീസ് നടത്തുന്നത്.