തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി എൻഎസ്എസ്. സർക്കാരിന്റെ അനാസ്ഥയാണ് രോഗ വ്യാപനത്തിന് ഇടയാക്കിയതെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്തിട്ടില്ല. കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് വിമർശിച്ച എൻഎസ്എസ്, രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ ചികിത്സ പ്രതിസന്ധിയും രൂക്ഷമാക്കുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും കോവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമായി. കോഴിക്കോട് സ്വകാര്യ- സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കൽ കോളേജ് ആശുപത്രിയിലും കിടക്കകൾ ഏതാണ്ട് നിറഞ്ഞ അവസ്ഥയാണ്. പാലക്കാട് ജില്ലയിലെ കോവിഡ് ബെഡുകളും ഏതാണ്ട് നിറഞ്ഞു. എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പകുതിയിൽ അധികം കിടക്കകളും കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. വയനാട് ജില്ലയിൽ ആകെയുള്ള കോവിഡ് ബെഡുകളിൽ 30 ശതമാനം നിറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ 45,449 പേർക്കാണ് രോഗം ബാധിച്ചത്. 44.88 ആണ് ടിപിആർ. പ്രതിദിന വർധനവിൽ തിരുവനന്തപുരത്തെ മറികടന്ന് എറണാകുളം കുതിപ്പ് തുടരുകയാണ്. ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ച ആളുകളുടെ എണ്ണം കുറയുന്നതാണ് ഏക ആശ്വാസം. ഓക്‌സിജൻ കിടക്കകളിൽ രോഗികൾ 101 % വർധിച്ചു. ഇന്ന് കോവിഡ് അവലോകന യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി ഓൺലൈനായി സംബന്ധിക്കും.