വാരാണസി: നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ എബിവിപിക്ക് വൻ തിരിച്ചടി. അതേസമയം, കോൺഗ്രസ് വിദ്യാർത്ഥി സംഘടനക്ക് തകർപ്പൻ വിജയവും നേടാനായി. മഹാത്മാഗാന്ധി കാശി വിദ്യാപീഠ് യൂണിവേഴ്സിറ്റിയിൽ സ്റ്റുഡൻറ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്.യു (ഐ) മികച്ച വിജയം കരസ്ഥമാക്കി. വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി പോസ്റ്റുകളിലേക്ക് എ.ബി.വി.പി സ്ഥാനാർഥികളെ തോൽപ്പിച്ചാണ് എൻഎസ് യു സ്ഥാനാർത്ഥികൾ വിജയിച്ചത്.

വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് സന്ദീപ് പാൽ വിജയിച്ചപ്പോൾ ജനറൽ സെക്രട്ടറി പോസ്റ്റിൽ പ്രഫുല്ല പാണ്ഡേയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻറ് സ്ഥാനത്തേക്ക് സമാജ്വാദി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ സമാജ്വാദി ഛത്ര സഭ സ്ഥാനാർഥിയായ വിമലേഷ് യാദവ് ആണ് വിജയിച്ചത്. ഒരു പോസ്റ്റിലും എ.ബി.വി.പിക്ക് ജയം നേടാൻ കഴിഞ്ഞില്ലെന്നതാണ് തെരഞ്ഞെടുപ്പിലെ സവിശേഷത.

2017ലും കാശി വിദ്യാപീഠ് യൂനിവേഴ്സിറ്റിയിൽ എ.ബി.വി.പിക്കുമേൽ എൻ.എസ്.യു ജയം നേടിയിരുന്നു. മോദി പ്രതിനിധാനം ചെയ്യുന്ന വാരാണസി പാർലമെൻറ് മണ്ഡലത്തിൽ ബിജെപിയുടെ വിദ്യാർത്ഥി സംഘത്തിനേറ്റ തിരിച്ചടി സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാണ്. ഉത്തർപ്രദേശിലെ യുവജനങ്ങൾക്കിടയിൽ മാറിവരുന്ന മനോഭാവത്തിന്റെ സൂചനയാണ് എൻ.എസ്.യു വിജയമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മാറ്റം പ്രതിഫലിക്കുമെന്നാണ് അവരുടെ അവകാശവാദം.