തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ നഴ്‌സിങ് ആൻഡ് മിഡ്വൈഫറി കമ്മിഷൻ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. സർക്കാർ സ്വകാര്യ ആശുപത്രികളിലായി അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടന്നു.ജോലി ബഹിഷ്‌കരിക്കാതെയായിരുന്നു പ്രതിഷേധം. കേരള ഗവ.നഴ്‌സസ് അസോസിയേഷൻ, കേരള നഴ്‌സസ് യൂണിയൻ, ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ , കേരള ഗവ.സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ എന്നിവ സംയുക്തമായാണു ദിനാചരണം നടത്തിയത്.

ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികളുടെ തുടക്കമെന്ന നിലയിലാണ് ദിനാചരണമെന്നു നേതാക്കൾ അറിയിച്ചു. 21നു ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ദേശീയ സംസ്ഥാന നഴ്‌സിങ് കൗൺസിലുകൾ ഇല്ലാതാകും. പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നഴ്‌സിങ് കമ്മിഷനുകൾ ഈ സ്ഥാനത്തു നിലവിൽ വരും. നഴ്‌സുമാർ നേരിടുന്ന പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം നിർദേശിക്കാൻ പുതിയ ബില്ലിൽ വ്യവസ്ഥയില്ല. നേതാക്കളായ ടി.സുബ്രഹ്മണ്യൻ തിരുവനന്തപുരത്തും സി.ടി.നുസൈബ മലപ്പുറത്തും എൻ.ബി. സുധീഷ് കുമാർ തൃശൂരും ദിനാചരണത്തിനു നേതൃത്വം നൽകി. മനു സി. കുര്യൻ കോട്ടയത്തും മുഹമദ് ഷിഹാബ് കണ്ണൂരിലും എം.ഡി.സെറിൻ എറണാകുളത്തും മുജീബ് റഹ്മാൻ മഞ്ചേരിയിലും ദിനാചരണം ഉദ്ഘാടനം ചെയ്തു.

നാഷണൽ നഴ്‌സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ

നാഷണൽ നഴ്‌സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ ഇപ്പോഴത്തെ നിലയിൽ നടപ്പിലാക്കുമ്പോൾ കേന്ദ്രസർക്കാറിന് മേൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന്റെ പിടി മുറുകുകയും സംസ്ഥാന സർക്കാറുകൾക്ക് അധികാരം കുറയുകയും ചെയ്യും. എന്നാൽ, ഏകീകൃത പരീക്ഷയും മറ്റു സംവിധാനങ്ങളും വരുന്നതോടെ വിദേശങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളി നഴ്സുമാർക്ക് നൂലാമാലകൾ ഇല്ലാതെ കഴിവുകൾ ഉള്ളവർക്ക് എളുപ്പം ജോലി തേടാൻ അവസരങ്ങൾ ഉണ്ടാകും.

1947-ലെ ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിയമം പൂർണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് പുതിയ നിയമം ഒരുങ്ങുന്നത്. നഴ്സിങ് മേഖലയിൽ രാജ്യത്ത് ഒറ്റ പരീക്ഷ എന്ന നിലപാടാണ് ഇതിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലുകൾക്ക് കീഴിലുള്ള അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പല കോഴ്സുകളും ഉണ്ട്. എന്നാൽ, പുതിയ ബിൽ നിയമം ആകുന്നതോടെ ഇത്തരം സംസ്ഥാന കൗൺസിലുകൾ അപ്രസക്തമാകും. പകരം നാഷണൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ സ്ഥാപിക്കും. ഈ കമ്മീഷനാകും നഴ്സിങ് വ്ിദ്യാഭ്യാസ രംഗത്തെ സർവ്വാധിപത്യം.

ഇന്ത്യയിൽ നഴ്സിങ് കോഴ്സുകൾ പാസായവരുടെ ദേശീയ രജിസ്റ്റർ തയ്യാരാക്കുകയും വിദേശത്തുള്ള നഴ്സുമാർക്ക് ഇവിടെ തിരികെ ജോലി ചെയ്യാൻ ടെസ്റ്റ് പാസാകുകയും വേണം എന്ന് നിഷ്‌ക്കർഷിക്കുന്നു. ഇന്ത്യൻ നഴ്സിങ് കൗൺസിലും സംസ്ഥാന നഴ്സിങ് കൗൺസിലുകളും ഇല്ലാതാകുമ്പോൾ പകരം വരുന്ന നാഷണൽ നേഴ്‌സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷനിൽ കൂടുതൽ അധികാരം കേന്ദ്രസർക്കാറിനാകും. നഴ്സിംക് കോഴ്സുകളുടെ കരിക്കുലം തയ്യാറാക്കുന്നതും കോഴ്‌സുകളുടെ നടത്തിപ്പും നേഴ്‌സിങ് സ്‌കൂളുകൾക്കുള്ള അംഗീകാരം നൽകുന്നതും യോഗ്യതാ പരീക്ഷ നടത്തുന്നതും അടക്കമുള്ള കാര്യങ്ങൾ ദേശീയ കമ്മീഷനിൽ നിക്ഷിപ്തമാകുംയ

45 അംഗങ്ങളാകും നഴ്സിങ് കമ്മീഷനിൽ ഉണ്ടാകുക. ഇവരിൽ 40 പേരെയും കേന്ദ്രസർക്കാറാകും നോമിനേറ്റ് ചെയ്യുക എന്ന പ്രത്യേകതയുമുണ്ട്. ആറ് സോണുകളിൽ നിന്നാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക. രാജ്യത്തെ ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ കമ്മീഷനിൽ അംഗങ്ങൾ ആയിരിക്കുംമെവ്വാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഈ കമ്മീഷനിൽ സംസ്ഥാന ഗവണ്മെന്റുകൾക്ക് പ്രാതിനിധ്യം ഇല്ല.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നഴ്സിംഗിന് അഡ്‌മിഷൻ ലഭിക്കുന്നത് പ്ലസ്ടുവിലെ സയൻസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ്. പുതിയ നിയമം നിലവിൽ വന്നാൽ അതിന് പകരം ദേശീയ എൻട്രൻസ് പരീക്ഷ എഴുതേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നഴ്സിങ് കോഴ്സുകളിൽ അഡ്‌മിഷൻ ലഭിക്കുകയും ചെയ്യുക. ഇങ്ങനെ എൻട്രൻസ് പരീക്ഷ എഴുതേണ്ടി വരുമ്പോൾ കേരളത്തിൽ നിന്നും നഴ്സിങ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്തെ മറ്റ് വിദ്യാർത്ഥികളോടും മത്സരിക്കേണ്ടി വരും.

അതേസമയം വിദേശങ്ങളിൽ ജോലി തേടുന്നവർക്ക് അനേകം നഴ്സിങ് കൗൺസിലുകളുടെ അംഗീകാരമെന്ന കടമ്പ കടന്ന് ഇന്ത്യൻ നഴ്സിങ് കമ്മീഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മറ്റെവിടെയും എളുപ്പത്തിൽ ജോലി തേടാം എന്ന സ്ഥിതിയും ഉയരുന്നുണ്ട്. അതേസമയം നഴ്സിങ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും പ്രാക്ടീസ് ചെയ്യാൻ വീണ്ടും പരീക്ഷ എഴുതണം എന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന അഭിപ്രായവും നഴ്സുമാർക്കിടയിൽ നിന്നും ഉയരുന്നുണ്ട്.

 

രാജ്യത്തെ നഴ്‌സിങ്ങ് മേഖലയിലെ ഏറ്റവും വിപ്ലവകരമായ മാറ്റത്തിനാണ് ഈ ബില്ല് വഴിവെക്കുക.നിലവിലെ രീതിയനുസരിച്ച് രാജ്യത്ത് ഒരോ സംസ്ഥാനങ്ങൾക്കും അവരുടെതായ നഴ്‌സിങ്ങ് ആൻഡ് മിഡൈ്വഫറി കൗൺസിലാണ്. ഇത് സമ്പ്രദായം ഈ മേഖലയിലെ ഉദ്യോഗാർത്ഥികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഒരു സംസ്ഥാനത്ത് പഠിച്ച ഒരു നഴ്‌സിന് മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യണമെങ്കിൽ പ്രത്യേക വെരിഫിക്കേഷൻ ഉൾപ്പടെ കടമ്പകൾ ഏറെയാണ്. എന്നാൽ ബില്ല് വന്ന ഏകീകൃത കൗൺസിൽ യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.നമ്മുടെ നഴ്‌സുമാർക്ക് വിദേശരാജ്യങ്ങളിൽ നേരിടുന്ന പ്രധാന പ്രശ്‌നം വിവിധങ്ങളായ ഈ നഴ്‌സിങ്ങ് കൗൺസിലുകളാണ്.ഈ ഒരൊറ്റ കാരണം കൊണ്ട് അവസരം നഷ്ടപ്പെട്ടവരും അനവധി. ബില്ല് യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

ഇനിമുതൽ നഴ്‌സിങ്ങ് പഠിക്കുന്ന ഒരോ വിദ്യാർത്ഥിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക ഇന്ത്യൻ നഴ്‌സിങ്ങ് കമ്മീഷന്റെ കീഴിലായിരിക്കും. അതിന് വിദേശ രാജ്യങ്ങളിൽ കൃത്യമായ പരിഗണ ലഭിക്കുകയും ചെയ്യും.അതോടെ വിദേശത്ത് ജോലി ലഭിക്കുന്നതിനുണ്ടാകുന്ന പ്രയാസങ്ങൾ മാറുകയും ചെയ്യും. ഒരൊറ്റ പ്രവേശന പരീക്ഷയാണ് ഇനി മുതൽ നഴ്‌സിങ്ങ് പഠനത്തിനായി വിദ്യാർത്ഥികൾക്കുണ്ടാവുക. ഒപ്പം പണം കൊടുത്തും മറ്റും അനധികൃതമായി സീറ്റുകൾ നേടിയെടുക്കുന്ന പ്രവണതയ്ക്കും അറുതിയാവും.എല്ലാ നഴ്‌സിങ്ങ് കോളേജികൾക്കും അംഗീകാരം നിർബന്ധമാകുകയും നഴ്‌സിങ്ങ് കോളേജുകൾ നിയന്ത്രണ വിധേയമാവുകയും ചെയ്യും.ഇതുവഴി ആരുടെയും അവസരം നഷ്ടപ്പെടുകയുമില്ല. മാത്രമല്ല മേഖലയിലെ നടപടി ക്രമങ്ങൾക്കുണ്ടാകുന്ന കാലതാമസവും ഇതോടെ പരിഹരിക്കപ്പെടും.