മലപ്പുറം: അശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള മെസ്സേജുകളും അയച്ച് കേരളത്തിലെ സ്ത്രീകൾക്ക് പൊതുശല്യമായ മലപ്പുറം മഞ്ചേരിക്കാരനായ പ്രതിയെ പൊലീസ് പിടികൂടിയത് സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്ത ശേഷം. അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി വാട്സ്ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും കേരളത്തിലെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യംചെയ്ത 32കാരനായ യുവാവിനെയാണ് താനൂരിൽ പൊലീസ് പിടികൂടിയത്.

മലപ്പറം മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്.ഇയാൾ ഫേസ്‌ബുക്ക് മെസഞ്ചർ വഴി നാലു വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകൾക്കാണ് അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒടുവിൽ അതേ വഴി തന്നെ താനൂർ പൊലീസ് തെരഞ്ഞെടുത്താണ് പ്രതിയെ പിടികൂടിയത്.

സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്തു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണിൽനിന്ന് ഫേസ്‌ബുക്ക് മെസഞ്ചർ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പൊലീസ് നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ അറസ്റ്റ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും താനൂർ സിഐ പി പ്രമോദ് പറഞ്ഞു.

സീനിയർ സിപിഒ സലേഷ് കാട്ടുങ്ങൽ, സിപിഒ വിമോഷ് തുടങ്ങിയവരുടെ ധൃതഗതിയിൽ ഉള്ളതും കുറ്റമറ്റതുമായ അന്വേഷണ മികവാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത്.