കൊല്ലം: മകന്റെ പീഡനം മൂലം കിടപ്പാടം വരെ ഉപേക്ഷിക്കേണ്ടി വന്ന വൃദ്ധദമ്പതികൾക്ക് ഒടുവിൽ കൈത്താങ്ങായി കരുനാഗപള്ളിയിലെ ശാന്തിതീരം.കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനിൽ രാജൻ പ്രഭാവതി എന്നി വൃദ്ധദമ്പതികൾക്കാണ് എക മകൻ രാജുവിൽ നിന്ന് കൊടിയ പിഡനം എൽക്കേണ്ടിവന്നത്.ഇതോടെ ബന്ധുവീടുകളിലും അയൽവീടുകളുടെ ചായിപ്പിലുമാണ് ഇവർ കിടന്ന് ഉറങ്ങിയിരുന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ള രാജു നിരവധി കേസുകളിൽ പ്രതിയാണ്.ഇങ്ങനെ ജയിലിൽ ശിക്ഷ അനുഭവിക്കെയാണ് മാതാപിതാക്കൾ ഇടപെട്ട് ഇയാളെ ജാമ്യത്തിലിറക്കുന്നത്. ജാമ്യത്തിലിറക്കിയതിന്റെ വിദ്വേഷത്തിലാണ് അച്ഛനെയും അമ്മയെയും രാജു ഉപദ്രവിക്കാൻ തുടങ്ങിയത്.എന്തിനാണ് എന്നെ ജാമ്യത്തിൽ എടുത്തത്.. എനിക്ക് ജയിലിൽ കിടക്കുന്നതാണിഷ്ടം എന്ന്പറഞ്ഞായിരുന്നു ഇയാൾ മാതാപിതാക്കളെ മർദ്ദിച്ചത്.

കഴിഞ്ഞ രണ്ട് ദിവസം മുൻപ് മകൻ അതിക്രൂരമായി മർദ്ദിക്കുകയും ഇരുവരും സഹോദരിപുത്രിയുടെ വീട്ടിൽ അഭയം പ്രാപിക്കുകയുമായിരുന്നു. ഇവിടെ നിന്നാണ് ഇവരുടെ ദുരവസ്ഥ സമൂഹമാധ്യമങ്ങളിൽലൂടെ ഇവർതന്നെ പങ്കുവെക്കുന്നത്.വീഡിയോ ശ്രദ്ധയിൽപ്പെട്ട സാമൂഹികപ്രവർത്തകരായ ഗണേശും സജി ചാത്തന്നൂരും വിവരം സാമൂഹ്യക്ഷേമവകുപ്പിനെ അറിയിക്കുകയും ചെയ്തു.തുടർന്ന് സാമൂഹികപേക്ഷമവകുപ്പിന്റെ കൂടി ഇടപെടിലിൽ ഇവരെ കരുനാഗപള്ളിയിലെ ശാന്തിതീരത്തേക്ക് മാറ്റുകയായിരുന്നു.