പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വയോധിക കൊല്ലപ്പെട്ടു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിലെ തെക്കേ തൊടിയിൽ ഖദീജ(63) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുന്നുപേർ പിടിയിലായി. ഖദീജയുടെ സഹോദരിയുടെ മകൾ ഷീജയുടെ മകൻ യാസിറാണ് ആദ്യം പിടിയിലായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷീജയെയും മറ്റൊരു മകനായ അൽത്താഫിനെയും പൊലീസ് പിടികൂടിയത്.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു.

ഇന്നുച്ചയ്ക്ക് ഷീജ സ്വർണാഭരണം വിൽക്കാനായി ഒറ്റപ്പാലത്തെ ജൂവലറിയിൽ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ഖദീജയുടെ സ്വർണമാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഷീജ ബന്ധുവായതിനാൽ പരാതിയില്ലെന്ന നിലപാടായിരുന്നു ഖദീജയുടേത്. തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ മോഷണത്തിന്റെ പേരിൽ വ്യാഴാഴ്ച ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നതായി പൊലീസ് അറിയിച്ചു.

സംഭവം കഴിഞ്ഞ് രാത്രി എട്ടരയോടെയാണ് വീട്ടിനകത്ത് ഖദീജയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അവിവാഹിതയായ കദീജയും ഷീജയും ഒന്നിച്ചായിരുന്നു താമസം.മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഷൊർണൂർ ഡിവൈഎസ്‌പി വി.സുരേഷ്, ഒറ്റപ്പാലം പൊലീസ് ഇൻസ്‌പെക്ടർ വി.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം