ഇടുക്കി: തൊടുപുഴയിൽ വയോധികനെ പൊന്തക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടവെട്ടി സ്വദേശി ജബ്ബാറാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ട്. സമീപത്ത് നിന്നായി കത്തിയും കണ്ടെത്തി. ഇതോടെയാണ് അസ്വഭാവിക മരണത്തിന് കേസെടുത്ത് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചത്.

രാവിലെ എട്ട് മണിയോടെ തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷന് സമീപത്തെ പൊന്തക്കാട്ടിലാണ് മൃതശരീരം കണ്ടത്. മരിച്ച ജബ്ബാർ മീൻകച്ചവടക്കാരനാണ്. ഇടവെട്ടിയാണ് വീടെങ്കിലും കച്ചവട ആവശ്യത്തിനായി തൊടുപുഴയിലെ ലോഡ്ജിലാണ് സ്ഥിരതാമസം.
ജബ്ബാറും ലോഡ്ജിലെ മറ്റ് മുറികളിൽ താമസിക്കുന്ന ചില ആളുകളും തമ്മിൽ ഇന്നലെ രാത്രി അടിപിടിയുണ്ടായതായാ വിവരമുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരുകയൂള്ളൂ. റിപ്പോർട്ടിനനുസരിച്ച് തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരൂമാനം.