തിരുവനന്തപുരം: റഷ്യയിൽ നിന്നും മടങ്ങിയെത്തി കൊച്ചി വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്താതെ വിട്ടയച്ച യാത്രക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും ഒമിക്രോൺ ആശങ്ക. എറണാകുളം സ്വദേശിയായ ഇയാൾ നവംബർ 28 നാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. കോവിഡ് വകഭേദമാണ് ഒമിക്രോൺ ആണോ എന്ന് കണ്ടെത്താൻ സാംപിളിന്റെ ജനിതക പരിശോധന നടത്തും. രണ്ടു ദിവസത്തിനുള്ളിൽ ഫലം അറിയാനാകും.

റഷ്യയിൽ അവധിക്കാലം ആസ്വദിച്ചശേഷമാണ് റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചെന്ന വാർത്ത ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ആർടിപിസിആർ പരിശോധന നടത്തിയ ശേഷമേ പുറത്ത് വിടാവൂ എന്ന കേന്ദ്ര നിർദേശമാണ് സംസ്ഥാനം അവഗണിച്ചത്.

കൂടാതെ ഇവർക്ക് ഹോം ക്വാറന്റീനും നിർദേശിച്ചിരുന്നില്ല. നവംബർ 28നാണ് ഇവർ കേരളത്തിൽ എത്തിയത്. നവംബർ 26നാണ് ഒമിക്രോൺ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിടിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാൽ, ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെക്കുറിച്ച് അറിയില്ലെന്നാണ് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ മറുപടി. വിമാനത്താവള അധികൃതർക്കാണ് വീഴ്‌ച്ചയെന്ന ആരോപണമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നത്.

അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയെ കുറിച്ച് അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസും നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. റഷ്യ യൂറോപ്യൻ രാജ്യമല്ല, ഏഷ്യൻ രാജ്യമാണെന്ന വിചിത്ര മറുപടിയും ചില അധികൃതർ നൽകിയതായി ദേശീയ വെളിപ്പെടുത്തുന്നു. റഷ്യയിൽ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു കൂട്ടം മലയാളികളെ ആണ് പരിശോധിക്കാതെ വിട്ടയച്ചത്. ഇതിൽ ഒരാൾക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്.

30 അംഗ സംഘം വിവിധ എയർ അറേബ്യ വിമാനങ്ങളിലായി ഷാർജ വഴിയാണ് എത്തിയത്. ഇവരിൽ 24 പേർ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചുപേർ തിരുവനന്തപുരത്തും ഒരാൾ കോഴിക്കോട് വിമാനത്താവളത്തിലുമാണ് ഇറങ്ങിയത്. ഇവരിൽ കോഴിക്കോട്ടെത്തിയ യാത്രക്കാരനെയും തിരുവനന്തപുരത്ത് വന്ന മുതിർന്ന മൂന്ന് പേരെയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കുകയും ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശിക്കുകയും ചെയ്തു. എന്നിരുന്നാലും, കൊച്ചിയിൽ തിരിച്ചെത്തിയ 20 റഷ്യക്കാരെയും തിരുവനന്തപുരത്ത് ഒരാളെയും പരിശോധനയ്ക്ക് വിധേയമാക്കുകയോ ക്വാറന്റൈൻ നിർദേശിക്കുകയോ ചെയ്തിട്ടില്ല. പരസ്പര വിരുദ്ധമായ മറുപടിയാണ് കൊച്ചി എയർപോർട്ട് പബ്ലിക് റിലേഷൻസ് ഓഫീസറും വിഷയത്തിൽ നൽകിയത്.