കൊച്ചി: നെട്ടൂരിൽ പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ ഗുണ്ടാ സംഘം ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. അഫ്‌സൽ എന്ന അപ്പുവിനെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഒളിവിൽ പോയ മുഖ്യപ്രതി ഇർഷാദിന് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് നെട്ടൂർ സ്വദേശിക്ക് നേരെ ആക്രമണമുണ്ടായത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ ഇർഷാദ് കത്തികൊണ്ട് കുത്തുകയായിരുന്നു. പെൺമക്കളെ ശല്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസിയായ ഇർഷാദിനെ പലതവണ പിതാവ് താക്കീത് ചെയ്തിരുന്നു.

കഴിഞ്ഞ വൈകീട്ടോടെ വിവാഹസത്കാരത്തിനിടെ സംഘം ചേർന്ന് എത്തിയ ഇർഷാദുമായി പെൺകുട്ടിയുടെ അച്ഛൻ വാക്ക് തർക്കമായി. തുടർന്നാണ് ഇദ്ദേഹത്തിന്റെ തലയിലും ശരീരത്തിലും ഇർഷാദ് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.