കൊച്ചി: ഫോർട്ട് കൊച്ചി ബാല പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ അഞ്ജലി റീമാ ദേവിനെതിരെ വീണ്ടും കേസെടുത്തു. നമ്പർ 18 ഹോട്ടലുടമ റോയി ഉൾപ്പെട്ട പോക്‌സോ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമാ ദേവ്. പീഡനത്തിനിരയായ പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലിയാണെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രകോപിതയായ അഞ്ജലി ഇരയുടെ പേര് ഉൾപ്പെടെ പരസ്യപ്പെടുത്തി രംഗത്തുവന്നതോടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ജലി, റോയ് എന്നിവരെ കൂടാതെ സൈജു തങ്കച്ചനും കേസിലെ പ്രതിയാണ്.

കൊച്ചി സൈബർ സെൽ ആണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഞ്ജലി പറഞ്ഞത്. പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പേർക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച് പ്രതികളിൽ ഒരാളായ അഞ്ജലി തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തുന്നത്. എന്നാൽ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പൊലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് കേസ് പിൻവലിപ്പിക്കാനാണ് അഞ്ജലി ശ്രമിക്കുന്നതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കം മൂന്ന് പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തിങ്കളഴ്ച പരിഗണിക്കും. കേസിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. എന്നാൽ റോയ് വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തിങ്കളാഴ്‌ച്ച വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പണം തട്ടലാണ് പരാതിക്ക് പിന്നിലുള്ള ലക്ഷ്യമെന്നും ബെന്നി എന്നയാളെ പരാതിക്കാരി സാമ്പത്തിക തട്ടിപ്പ് കേസിൽ നേരത്തെ കുടുക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അറിയിച്ചു. മോഡലുകളുടെ അപകടമരണ കേസിന് ശേഷം ചിലർ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് പുതിയ കേസെന്നും റോയ് വയലാട്ട് പറഞ്ഞു. എന്നാൽ മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം എടുക്കുന്നത് പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട് വേണമെന്ന് സർക്കാർ വ്യക്തമാക്കി.