തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികൾ കോവിഡ് രോഗികളാണെങ്കിലും ലക്ഷണമില്ലെങ്കിൽ അവരെക്കൊണ്ട് തൊഴിലെടുപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ. എന്നാൽ ജോലിയും താമസവും മറ്റുള്ളവർക്കൊപ്പമാകരുത് എന്ന നിബന്ധനയുമുണ്ട്. ഇതുസംബന്ധിച്ച് സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി. വിദഗ്ദ്ധ, അവശ്യ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുക.

ക്വാറന്റൈൻ, പ്രോട്ടോക്കോൾ എന്നിവകാരണം വിദഗ്ധതൊഴിലാളികളെ ആവശ്യമുള്ള മേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇളവ് നൽകിയത്. സി എഫ് എൽ റ്റി സിക്ക് സമാനമായ താമസ സൗകര്യമാണ് കരാറുകാരൻ തൊഴിലാളികൾക്ക് ഒരുക്കേണ്ടത്. അതേസമയം, സർക്കാർ നിർദ്ദേശത്തിനെതിരെ കെ ജി എം ഒ എ രംഗത്തെത്തി. രോഗികൾക്ക് വിശ്രമം ആവശ്യമാണെന്നാണ് അവർ പറയുന്നത്.

അതിനിടെ കോവിഡ് ബാധിച്ചവർക്ക് വീണ്ടും രോഗ ബാധയുണ്ടാകാമെന്ന് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി. വ്യത്യസ്ഥ ജനിതക ശ്രേണിയിൽപ്പെട്ട രോഗാണുവിനെയാണ് കണ്ടെത്തിയത്. എന്നാൽ ഇത് അപൂർവമായി സംഭവിക്കുന്നതാണെന്നാണ് ഐ സി എം ആറിന്റെ വിശദീകരണം. അതേസമയം സർക്കാർ ഉത്തരവിനെ എതിർത്ത് ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. രോഗികൾക്ക് വിശ്രമം ആവശ്യമാണെന്നും കെജിഎംഒഎ പറയുന്നു.