ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സംസ്ഥാനത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് ഏതൊരു സർക്കാരിന്റെയും പ്രധാന ഉത്തരവാദിത്തമെന്ന് ഉവൈസി പറഞ്ഞു.

'ജീവിക്കാനുള്ള അവകാശം മൗലിക അവകാശമാണ്. ജനങ്ങളുടെ ജീവന് സംരക്ഷിക്കുകയാണ് ഏതൊരു സർക്കാരിന്റെയും പ്രധാന ചുമതല. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കാത്ത ഏതൊരു സർക്കാരിന്റെ നടപടിയും അംഗീകരിക്കാനാവുന്നതല്ല', ഉവൈസി പറഞ്ഞു.

മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിൽ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു.വിവിധ സ്ഥലങ്ങളിലെ അക്രമങ്ങളിൽ 12 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമങ്ങൾക്ക് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

അതേസമയം കൊല്ലപ്പെട്ടവരിൽ തങ്ങളുടെ പാർട്ടി പ്രവർത്തകരായ ആറു പേർ ഉണ്ടെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു. തൃണമൂൽ നേതാക്കൾ തങ്ങളുടെ പാർട്ടി ഓഫീസ് തകർത്തുവെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചിട്ടുണ്ട്. ബിജെപിയുടെ ആക്രമണത്തിൽ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതായി തൃണമൂൽ നേതൃത്വം ആരോപിച്ചിരുന്നു.