ന്യൂഡൽഹി: ഹിന്ദുക്കൾക്ക് ദേശസ്നേഹികൾ ആകാനേ കഴിയൂ എന്ന ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയല്ല ദേശസ്നേഹം തീരുമാനിക്കേണ്ടത് എന്ന് ഉവൈസി പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയെ കുറിച്ച് എന്തു പറയുന്നു? നെല്ലി കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ആളുകളെ കുറിച്ച് എന്തു പറയുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ചും 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചും എന്തു പറയുന്നു? ഭാഗവതിന് ഉത്തരമുണ്ടോ?'- ഉവൈസി ചോദിച്ചു.

വിശ്വാസങ്ങൾക്കെല്ലാം അപ്പുറത്ത് മിക്ക ഇന്ത്യയ്ക്കാരും ദേശസ്നേഹികളാണ്. ആർഎസ്എസിനു മാത്രമേ ആ ആശയത്തെ അവഗണിക്കാൻ കഴിയൂ- ഉവൈസി കൂട്ടിച്ചേർത്തു. നേരത്തെ ജെ.കെ. ബജാജ്, എം.ഡി ശ്രീനിവാസ് എന്നിവരെഴുതിയ മേക്കിങ് ഓഫ് എ ഹിന്ദു പാട്രിയോട്ട്: ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ് എന്ന പുസ്‌കതത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് ഭാഗവത് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നത്.

'ഹിന്ദുവാണ് എങ്കിൽ അദ്ദേഹം ദേശസ്നേഹി ആയിരിക്കും. അതായിരിക്കും അദ്ദേഹത്തിന്റെ അടിസ്ഥാന പ്രകൃതം. ചിലപ്പോൾ അവനിലെ/അവളിലെ ദേശസ്നേഹത്തെ തൊട്ടുണർത്തേണ്ടി വന്നേക്കാം. എന്നാൽ ഹിന്ദുവിന് ഒരിക്കലും ഇന്ത്യാ വിരുദ്ധൻ ആകാൻ കഴിയില്ല. ഹിന്ദു ഇന്ത്യയെ സ്നേഹിക്കുന്നു എന്നത് ആ ഭൂമിയെ മാത്രം സ്നേഹിക്കുന്നു എന്നല്ല. അവിടത്തെ സംസ്‌കാരം, പാരമ്പര്യം, നദികൾ, മനുഷ്യർ തുടങ്ങിയവയെ എല്ലാം സ്നേഹിക്കുക എന്നാണ്' - എന്നായിരുന്നു ആർഎസ്എസ് അധ്യക്ഷന്റെ പ്രസ്താവന.