കൊൽക്കത്ത: ബംഗാളിലേക്ക് കൂടുതൽ ഓക്‌സിജൻ എത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. നിലവിൽ സംസ്ഥാനത്ത് ഒരു ദിവസം 470 മെട്രിക് ടൺ ഓക്‌സിജൻ ആവശ്യമായി വരുന്നുണ്ട് അത് 550 മെട്രിക് ടണ്ണായി ഒരാഴ്ചയ്ക്കുള്ളിൽ ഉയരും. അതിനാൽ എത്രയും പെട്ടെന്ന് ബംഗാളിലേക്ക് കൂടുതൽ ഓക്‌സിജൻ എത്തിക്കണമെന്നുമാണ് മമത കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാം തരംഗത്തിൽ കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ബംഗാൾ. ചീഫ് സെക്രട്ടറി നേരത്തെ തന്നെ ഈ ആവശ്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ സർക്കാർ ഇതിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മമത ആരോപിച്ചു.

ബംഗാളിനെ അവഗണിച്ച് മറ്റു സംസ്ഥാനങ്ങൾക്ക് സർക്കാർ ഓക്‌സിജൻ നൽകുകയാണെന്നും മമത കുറ്റപ്പെടുത്തി. നിലവിൽ ബംഗാൾ ദിവസവും 560 മെട്രിക് ടൺ ഓക്‌സിജനാണ് ഉൽപാദിപ്പിക്കുന്നത്. അതിൽ 470 മെട്രിക് ടണ്ണാണ് ദിവസേന ഉപയോഗിക്കുന്നത്.

കോവിഡ് കേസുകൾ ദിവസേന കൂടുന്നതിനാൽ ഒരു ദിവസം ഓക്‌സിജൻ 550 മെട്രിക് ടണ്ണിൽ കുറഞ്ഞാൽ അത് സാഹചര്യം വഷളാക്കുമെന്നും നിരവധി പേർക്ക് ജീവൻ നഷ്ടമാകുമെന്നും മമത പറഞ്ഞു.