കൊല്ലം: കടം വീട്ടാനും ഫാം തുടങ്ങാനുമായി മോചന ദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു നീക്കമെന്ന് കഴിഞ്ഞ ദിവസം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ പ്രധാന പ്രതികൾ പൊലീസിനോട് പറഞ്ഞു.

ഒന്നാം പ്രതിയായ മീയന പെരുപുറം വയ്ലിൽ വീട്ടിൽ സലിം( 48 )തന്റെ ബാധ്യതയായ അഞ്ചര ലക്ഷം രൂപയുടെ കടം വീട്ടാനായാണ് വട്ടപ്പാറ അജ്സൽമൻസിലിൽ അജ്സൽ അയൂബി(19)നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന അജ്സലിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാനായിരുന്നു നീക്കം. എന്നാൽ തട്ടിക്കൊണ്ടു പോകും വഴി അജ്സൽ കാറിൽ നിന്നും ചാടി രക്ഷപെട്ടതോടെ കാര്യങ്ങൾ അവതാളത്തിലാവുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഓയൂർ അമ്പലം കുന്ന് വട്ടപ്പാറയിലായായിരുന്നു സംഭവം.വീടിന് മുന്നിൽ നിൽക്കുകയായിരുന്ന അജ്സലിനെ കാറിലേത്ത് മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെ അജ്സൽ വീടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഈ സമയം കാറിലെത്തിയ സംഘം അജ്സലിന്റെ ബന്ധുവും വാർഡംഗവും, ബിൽഡിങ് കോൺട്രാക്ടറുമായ എം.ആർ.സഹീദിന്റെ വീട് ചോദിച്ചു. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തെങ്കിലും ഒപ്പം ചെന്ന് കാണിച്ച് കൊടുക്കാൻ ആവശ്യപ്പെട്ടു. അജ്സൽ സ്വന്തം ബൈക്കിൽ വരാമെന്ന് പറഞ്ഞെങ്കിലും കാറിൽ പോകാമെന്നും തിരികെ കൊണ്ടാക്കാമെന്നും പറഞ്ഞ് പ്രതികൾ കാറി
റിൽ കയറ്റിക്കൊണ്ടുപോയത്.

മെമ്പർ സഹീദിന്റെ വീടിന് മുന്നിലെത്തിയിട്ടും കാർ നിർത്താതെ മുന്നോട്ട് പോയി. ശേഷം കാർ തിരികെ വരുകയും യുവാവിന് ഇറങ്ങേണ്ട സ്ഥലത്ത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോവുകയാണെന്ന് മനസ്സിലായ അജ്സൽ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ സംഘാംഗങ്ങളിലൊരാൾ യുവാവിന്റെ നെഞ്ചിൽ ഇടിക്കുകയും, കൈ പിടിച്ച് തിരിച്ച് വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. ഇതിനിടെ കാർ ഒരു ഹംബിൽ കയറിയതോടെ സ്പീഡ് കുറയുകയും അജ്സൽ കുതറി കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സംഘംരക്ഷപെട്ടു. വീഴ്ചയിൽ പരിക്കേറ്റ അജ്സൽ ആശുപത്രിയിൽ ചികിത്സതേടി.

മീയന സ്വദേശിയായ സലിം കുമാറാണ് അജ്സലിനെ പിടികൂടാൻ ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ മൂന്ന് പ്രതികളും ഏറ്റെടുക്കുകയായിരുന്നു. സലിം ആദ്യം 4000 രൂപയും സ്വിഫ്റ്റ് കാറും ക്വട്ടേഷൻ സംഘങ്ങൾക്ക് നൽകി. പൊലീസിൽ പിടിക്കപെട്ടാൽ രക്ഷപ്പെടാനായി സംഘം വ്യാജകഥയുണ്ടാക്കി. റബ്ബർ പാട്ടത്തിന് എടുത്ത് സ്ഥലം നോക്കി വരുന്നവരാണെന്ന് പറയാനാണ് ശ്രമിച്ചത്. പൊലീസ് പ്രതികളെ മാറ്റി നിർത്തി ചോദ്യം ചെയ്യലിലാണ് കള്ളം വെളിച്ചത്തായത്.

സലിം അജ്സലിന്റെ സഞ്ചാരം മൂന്ന് ദിവസമായി വീക്ഷിച്ചു വരികയായിരുന്നു. അജ്സലിനെ തട്ടിക്കൊണ്ട് പോയ ദിവസം സലിം ബൈക്കിലെത്തിയാണ് പ്രതികൾക്ക് യുവാവിനെ കാണിച്ച് കൊടുത്തത്. ക്വട്ടേഷൻ അംഗങ്ങളായ കുളത്തൂപ്പുഴ, ചന്ദനക്കാവ് ചരുവിള പുത്തൻ വീട്ടിൽ സലിം(48), കുളത്തൂപ്പുഴ ആർ.പി.എൽ 2 ജെ കോളനിയിൽ രാഹുൽ(24), കുളത്തൂപ്പുഴ ആർ.എൽ.സി കോളനിയിൽ പോൾ ആന്റണി(38) എന്നിവരെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും കുളത്തൂപ്പുഴയിൽ വച്ച് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കൊട്ടാരക്കര ഡി.വൈ.എസ്‌പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശപ്രകാരം ചടയമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ ബിജോയിയുടെ നേതൃത്വത്തിൽ പൂയപ്പള്ളി എസ്‌ഐ ഗോപി ചന്ദ്രൻ, എഎസ്ഐമാരായ ചന്ദ്രകുമാർ ,ഗോപാലകൃഷ്ണൻ, ഹരികുമാർ, രാജേഷ്, ഗോപകുമാർ, അനിൽകുമാർ, എസ്.സി.പി.ഒമാരായ ലൈജു, വർഗ്ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.

സംഘത്തിന് കൂടുതൽ ക്രിമിനൽ കേസുകളിൽ ബന്ധമുണ്ടോയെന്നും അജ്സലിന്റെ ബന്ധുവും തട്ടിക്കൊണ്ടുപോകാൻ പദ്ധതി ആസൂത്രണം ചെയ്ത ആളുമായ മീയന സലിം ക്വട്ടേഷൻ സംഘവുമായി എങ്ങനെയാണ് ബന്ധമുണ്ടാക്കിയതെന്നും പൊലീസ് പരിശാധിക്കുന്നുണ്ട്. ശ്രീലങ്കൻ തമിഴ് വംശജരായ ക്വട്ടേഷൻ സംഘാംഗങ്ങൾ കേരളത്തിലേക്ക് കുടിയേറിയവരാണ്. ഇവർ യുവമോർച്ചയുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.