കോട്ടയം: പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായ ആരോപണത്തിൽ എ.കെ. ശശീന്ദ്രൻ തെറ്റു ചെയ്‌തെന്ന് കണ്ടെത്തിയാൽ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി നിർത്തുമെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് പ്രസ്‌ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാക്കോ.

പ്രാദേശികമായി ഉണ്ടായ തർക്കങ്ങളാണ് വിവാദം ആളിക്കത്തുന്നതിന് കാരണമായതെന്ന് അദ്ദേഹം പ്രതികരിച്ചു. 18 ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. എന്തുകൊണ്ടാണ് പരാതി വൈകിയതെന്ന് ചിന്തിക്കേണ്ടതുണ്ട്. സ്ത്രീ പീഡന വിഷയത്തിൽ എൻ.സി.പിക്ക് ഉറച്ച നിലപാടാണ് ഉള്ളത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന നടപടി ഒരു കാരണവശാലും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.

പൊലീസ് അന്വേഷണം കൃത്യമായി നടക്കണമെന്ന് അഭിപ്രായമാണ് ഉള്ളത്. നീതിപൂർവമായ അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നു. അതിനുശേഷം തുടർ നടപടികളെക്കുറിച്ച് ആലോചിക്കാമെന്നും ചാക്കോ വ്യക്തമാക്കി.അതേസമയം, പെൺകുട്ടിയുടെ പിതാവ് പീഡന ശ്രമത്തെ കുറിച്ച് പറഞ്ഞിട്ടും ശശീന്ദ്രൻ എന്തുകൊണ്ടാണ് ഈ കാര്യം പൊലീസിനെ അറിയിക്കാതിരുന്നത് എന്ന ചോദ്യത്തിൽ നിന്നും ചാക്കോ തെന്നിമാറി.

എൻ.സി.പി സംസ്ഥാന നേതൃത്വത്തിനും ശശീന്ദ്രനും ഈ വിവാദത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹവും പറയുന്നത്. പാർട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രൻ വിളിച്ചത്. കേസ് ഒത്തുതീർക്കണമെന്ന് പറഞ്ഞിട്ടില്ല. ശശീന്ദ്രൻ ഇടപെട്ടാൽ പ്രശ്നം തീരുമെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞതുകൊണ്ടാണ് വിളിച്ചതെന്നും ചാക്കോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.