കോട്ടയം: പി സി ജോർജ്ജിന്റെ യുഡിഎഫ് മോഹങ്ങൾക്ക് മുന്നിൽ വിലങ്ങുതടിയായ ഉമ്മൻ ചാണ്ടി. പിണറായി വിജയനെയും അമിത്ഷായെയും തള്ളിപ്പറഞ്ഞ് രംഗത്തിറങ്ങിയിട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഇടയ്ക്കിടെ പുകഴ്‌ത്തുകയും ചെയ്യുന്നുണ്ട് ജോർജ്ജ്. എന്നിട്ടും കാര്യമായ നേട്ടം അദ്ദേഹത്തിനില്ലെന്നതാണ് വാസ്തവം. മുന്നണി പ്രവേശത്തിനായി ആരുടെയും കാലു പിടിക്കില്ലെന്നാണ് ജോർജ്ജ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ജനപക്ഷം പാർട്ടി ഭാരവാഹികൾ സന്നദ്ധത അറിയിച്ചിട്ടും യുഡിഎഫ് ചർച്ചയ്ക്കു തയാറായില്ല. ഏതു മുന്നണിയിൽ ചേരണമെന്നതു സംബന്ധിച്ചു തീരുമാനം എടുക്കാൻ കേരള ജനപക്ഷം സെക്യുലർ 5 അംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിൽ ചേരണമെന്നാണു ഭൂരിപക്ഷം പാർട്ടി പ്രവർത്തകരുടെയും ആവശ്യം. എൽഡിഎഫിലോ എൻഡിഎയിലോ ചേരണമെന്നും അഭിപ്രായമുണ്ട്. ഒരു മുന്നണിയുടെയും ഭാഗമായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റിലെങ്കിലും മത്സരിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.

മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും മുന്നണിയിലേക്ക് താൻ വരണമെന്നാണ് പറയുന്നത്. പതിനഞ്ചു സീറ്റുകളിൽ ജനപക്ഷം പാർട്ടിക്ക് ജയപരാജയം നിർണയിക്കാനുള്ള സ്വാധീനം ഉണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് വ്യക്തമാകുമെന്നും പി.സി ജോർജ് പറയുന്നു. അതേസമയം ഇരാറ്റുപേട്ടയിലെ മുസ്ലിം സമൂഹം മൊത്തത്തിൽ പി സി ജോർജ്ജിന് എതിരാണ്. ഈ സാഹചര്യത്തിൽ അദ്ദേഹം വീണ്ടും എൻഡിഎയിലേക്ക് പോകാനുള്ള തക്കം നോക്കുകയുമാണ്.

യുഡിഎഫിൽ നിന്ന് നിർദയം പുറത്താക്കപ്പെടുകയും ഇടതു മുന്നണി നാലയലത്ത് അടുപ്പിക്കാതിരിക്കുകയും ചെയ്ത 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ കൊണ്ടായിരുന്നു പൂഞ്ഞാറിൽ നിന്നും പി സി ജോർജ്ജ് വിജയിച്ചത്. ഇക്കാര്യം ജോർജ് പരസ്യമായി തന്നെ അംഗീകരിച്ചിരുന്നു. പല വേദികളിലും ജോർജ് അത് തുറന്നു പറയുകയും ചെയ്തു. സംഘ പരിവാരത്തിനെതിരായ ജോർജിന്റെ അതുവരെയുള്ള നിലപാടുകളും ഇടത് വലതു മുന്നണികളുടെ ജന വിരുദ്ധതക്കെതിരായ പൊതു സമീപനവുമാണ് പൂഞ്ഞാറിൽ പിസി ജോർജിനെ പിന്തുണക്കാൻ പ്രേരിപ്പിച്ചതെന്നാണ് എസ്ഡിപിഐ വ്യക്തമാക്കിയത്. എന്നാൽ, പിന്നാട് ജോർജ്ജ് സംഘപരിവാർ തട്ടകത്തിലേക്ക് തിരിയുകയായിരുന്നു.

ജോർജ് എത്രത്തോളം സീറോ മലബാർ സഭയ്ക്കും സംഘപരിവാറിനും പ്രിയപ്പെട്ടവനായോ അത്രത്തോളം മുസ്ലിം, ദലിത് വിരോധം അദ്ദേഹത്തിന്റെ അജണ്ടയായി പുറത്തു വന്നു. ശ്രീലങ്കയിലെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരേ ജോർജ് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് ആധാരമായത്. ഇതോടെ ജോർജ്ജിനെതിരെ മുസ്ലിം സമൂഹം ആഞ്ഞടിക്കുകയായരുന്നു. ഇപ്പോൾ യുഡിഎഫിലേക്ക് തിരിച്ചു പോകാൻ ശ്രമിക്കുമ്പോൾ മുന്നണികളെ പിന്നോട്ടടിക്കുന്ന ഘടകവും ജോർജ്ജിന്റെ മുസ,ലീം വിരോധമാണ്.