മാണ്ഡി: ഹിമാചൽ പ്രദേശിൽ വെച്ച് കോൺഗ്രസിനെ പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ രണ്ട് തരം വികസന മാതൃകകളുണ്ടെന്ന് കോൺഗ്രസ് പാർട്ടിയെയും പ്രതിപക്ഷത്തെയും പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. ഒന്ന് എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നതാണ്. മറ്റൊന്നാകട്ടെ സ്വന്തം ലാഭം, കുടുംബത്തിന്റെ ലാഭം എന്നതും. ഹിമാചൽ പ്രദേശ് സർക്കാർ ആദ്യ മാതൃകയിൽ പ്രവർത്തിക്കുകയും സംസ്ഥാനത്ത് നിരവധി വികസന പരിപാടികൾ നടപ്പിലാക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ 11,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയാിയരുന്നു പ്രധാനമന്ത്രി മോദി. ധൗല സിദ്ധ് ജലവൈദ്യുത പദ്ധതിയും രേണുകാജി അണക്കെട്ട് പദ്ധതിയും ഉൾപ്പെടെ 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഹിമാചൽ പ്രദേശ് സർക്കാർ നാല് വർഷം പൂർത്തിയാക്കിയതായി അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി തന്റെ പാർട്ടി നടത്തിയ ഇരട്ടി വികസനപ്രവർത്തനങ്ങളെ ഊന്നിപ്പറഞ്ഞു. സർക്കാർ കോവിഡിനെതിരെ പോരാടുകയും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ നിലക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്നും ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ നമ്മുടെ രാജ്യം എങ്ങനെ വികസനപ്രവർത്തനങ്ങൾ നടത്തുന്നു എന്നതിൽ ലോകം മുഴുവൻ ഇന്ത്യയെ പ്രശംസിക്കുന്നു. നമ്മുടെ രാജ്യം പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ എല്ലാ വിഭവങ്ങളും പൂർണ്ണമായി വിനിയോഗിച്ചുകൊണ്ട് തുടർച്ചയായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.