തിരുവനന്തപുരം: ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് നിയമമന്ത്രി പി രാജീവ്. അനുമതി വേണമെന്ന പ്രതിപക്ഷവാദം ഉന്നയിക്കുന്നവർ 2013 ന് മുമ്പ് ജീവിക്കുന്നവരാണെന്നും പി രാജീവ് വിശദീകരിച്ചു. 2013 ലാണ് മൂന്ന് പാർട്ടുകളായി പാർലമെന്റിൽ ലോക്പാൽ ബിൽ പാസാക്കിയത്. നിയമഭേദഗതി ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ അധികാരമാണന്നും അതിൽ ഗവർണർക്ക് തീരുമാനമെടുക്കാമെന്നും പി രാജീവ് പറഞ്ഞു.

ഓർഡിനൻസിനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമർശനത്തോടും മന്ത്രി പി രാജീവ് പ്രതികരിച്ചു. മന്ത്രിസഭയിൽ വിശദമായി ചർച്ച നടന്നിട്ടുണ്ടെന്നും ശേഷമെടുത്ത കൂട്ടായ തീരുമാനമാണിതെന്ന് റവന്യൂ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഇതിനിടെ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷനേതാക്കൾ ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി.

നിയമവശങ്ങൾ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് ഗവർണർ ഉറപ്പ് നൽകിയതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ലോകായുക്തയുടെ പല്ലും നഖവും ഒടിക്കുന്നതാണ് ഓർഡിനൻസെന്നും സതീശൻ വിമർശിച്ചു. നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് നേതാക്കൾ ഗവർണറോട് ആവശ്യപ്പെട്ടത്. അനുകൂല മറുപടിയാണ് ഉണ്ടായതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.