തിരുവനന്തപുരം: കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. തിരുവനന്തപുരം എകെജി സെന്ററിൽ എത്തി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ കണ്ടാണ് അദ്ദേഹം സിപിഎമ്മിനൊപ്പം ചേരുമെന്ന് അറിയിച്ചത്. പ്രശാന്തിനെ എ വിജയരാഘവൻ സ്വാഗതം ചെയ്തു. ഒരു ഉപാധിയും കൂടാതെയാണ് സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. മതനിരപേക്ഷ പാർട്ടിയെന്ന നിലയിലാണ് സിപിഎമ്മില് ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യമില്ലാത്ത രീതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മനസ്സമാധാനത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നതായും വിജയരാഘവൻ വ്യക്തമാക്കി. സിപിഎം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാർഥതയോടുകൂടി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.പ്രശാന്ത് പാർട്ടിക്കുള്ളിൽ പാലോട് രവിക്കെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാൽ ബിജെപി ഏജന്റാണെന്നും കോൺഗ്രസിനെ തകർക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു.

പ്രശാന്തിന്റെ പ്രതികരണങ്ങളെ തുടർന്ന് അദ്ദേഹത്തെ പാർട്ടി നേതൃത്വം പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. തെറ്റു തിരുത്താൻ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും പ്രശാന്തിനെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞിരുന്നു.

നേരത്തെ നെടുമങ്ങാട്ട് തനിക്കു വോട്ടു ചെയ്തവരോടും കോൺഗ്രസ് പ്രവർത്തകരോടും മാപ്പു ചോദിക്കുന്നു. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടിയുമായി ചേർന്നു പ്രവർത്തിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു. പിണറായി സർക്കാരിന്റെ ഭരണം മികച്ചതായതു കൊണ്ടാണു വീണ്ടും അധികാരം ലഭിച്ചതെന്നും പ്രശാന്ത് പറഞ്ഞു.

കോൺഗ്രസിന്റെ കേരളത്തിലെ പ്രശ്‌നങ്ങളുടെ മൂലകാരണം വേണുഗോപാൽ ആണെന്നു പ്രശാന്ത് ആരോപിച്ചിരുന്നു. പാലോട് രവിയെ 'കുമ്പിടി' എന്നാണു വിശേഷിപ്പിച്ചത്. വേണുഗോപാലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവർക്കു മാത്രമാണു ഡിസിസി പട്ടികയിൽ സ്ഥാനം. തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ച പാലോട് രവിക്കെതിരെ നടപടി ആവശ്യപ്പെട്ടില്ല. എങ്കിലും 'റിവാർഡ്' നൽകരുതെന്ന് അഭ്യർത്ഥിച്ചു. പക്ഷേ അദ്ദേഹത്തെ ഡിസിസി പ്രസിഡന്റാക്കി. ഉമ്മൻ ചാണ്ടിയും അതിനെ പിന്തുണച്ചതു വിഷമമുണ്ടാക്കി. താൻ എന്നും എ ഗ്രൂപ്പുകാരനായിരുന്നു. നെടുമങ്ങാട് തന്നെ പ്രവർത്തിക്കാൻ പോലും സമ്മതിക്കാത്ത സമീപനമാണു പാലോട് രവി സ്വീകരിച്ചത്. തനിക്കു വേണ്ടി പ്രവർത്തിച്ചവരെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.