പത്തനംതിട്ട: മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള കേന്ദ്രമന്ത്രി ആയേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെഎണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും കേരളത്തിന് രണ്ടാമത്തെ മന്ത്രി സ്ഥാനം നൽകുക. ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെ അനുനയിപ്പിക്കുക എന്ന അജണ്ടയാണിതിന് പിന്നിൽ. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രിക്ക് വേണ്ടി ചർച്ചയിൽ പിഎസ് ശ്രീധരൻ പിള്ളയെ ഇടനിലക്കാരനാക്കാനും നീക്കം നടക്കുന്നുണ്ട്.

അടുത്തു തന്നെ സുരേഷ്ഗോപിയുടെ രാജ്യസഭ എംപി എന്ന നിലയിലുള്ള കാലാവധി അവസാനിക്കും. സുരേഷ് ഗോപി നോമിനേറ്റഡ് എംപിയായിരുന്നു. രാജസ്ഥാനിൽ നിന്നും ശ്രീധരൻ പിള്ളയെ രാജ്യസഭയിലെത്തിക്കുകയാണ് ലക്ഷ്യം. ശബരിമല അടക്കം കേരളത്തിലുണ്ടായ പല വിവാദ വിഷയങ്ങളിലും ബിജെപിക്ക് മൈലേജ് കിട്ടാതെ പോയതിന് കാരണം എൻഎസ്എസുമായുള്ള അകൽച്ചയാണെന്ന് കേന്ദ്രനേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.

ബിഡിജെഎസിനെ ഘടക കക്ഷിയാക്കുകയും ഈഴവ സമുദായത്തിലുള്ള വി മുരളീധരനെ കേന്ദ്രമന്ത്രിയും കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റുമാക്കിയത് എൻഎസ്എസിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. കേരളത്തിൽ ബിജെപിയിൽ പ്രവർത്തിക്കുന്നവരിൽ ഏറെയും എൻഎസ്എസിൽ നിന്നുള്ളവരാണെന്നും എന്നിട്ടും അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്നും സമുദായത്തിന് പരാതിയുണ്ട്. ശ്രീധരൻ പിള്ളയുടെ മന്ത്രിസ്ഥാനത്തിലൂടെ ഇതെല്ലാം പരിഹരിക്കാൻ കഴിയുമെന്ന് നേതൃത്വം കണക്കു കൂട്ടുന്നു.

കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നതിന് പകരം ശ്രീധരൻ പിള്ളയെ ചർച്ചകൾക്ക് ഇടനിലക്കാരനാക്കാനാണ് തീരുമാനം. ക്രൈസ്തവ സഭകളുമായി പിള്ള നല്ല അടുപ്പമാണ് പുലർത്തുന്നത്. മിസോറാമിലും ഇത് തുടരുന്നു.