തിരുവനന്തപുരം: അവിശ്വാസ പ്രമേയം അവതരിപ്പിച്ച വേളയിൽ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതൽ സമയം നൽകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ വിശദീകരണവുമായി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മുഖ്യമന്ത്രിക്ക് സമയം കൂടുതൽ കൊടുത്തതിൽ അസ്വഭാവികതഇല്ലെന്നാണ് സ്പീക്കർ വിശദീകരിച്ചത്.

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി വയ്ക്കാറില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെകൂടി അഭിപ്രായം കണക്കിലെടുത്താണ് ചർച്ചയ്ക്ക് ആവശ്യമായ സമയം ക്രമീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് കൂടുതൽ സമയം നൽകിയതിൽ അസ്വാഭാവികതയില്ല. സാധാരണഗതിയിൽ സഭാനേതാവും പ്രതിപക്ഷ നേതാവും സംസാരിക്കുമ്പോൾ സമയനിഷ്ഠത പാലിക്കാറില്ലെന്ന് അദ്ദേഹത്തിനും അറിയാം. സഭയിൽ ഏത് സമയത്തും പ്രതിപക്ഷ നേതാവ് എഴുന്നേറ്റു നിന്നാൽ അദ്ദേഹത്തിന് അവസരമുണ്ട്. വളരെ ദീർഘിച്ച് പോകുമ്പോൾ ചോദിക്കാറുള്ളത് ഇനി എത്ര സമയം വേണമെന്നത് മാത്രമാണ്. രമേശ് ചെന്നിത്തല രാവിലെതന്നെ തന്നോട് പറഞ്ഞത് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും സമയനിഷ്ഠ അങ്ങനെ പാലിക്കരുത് എന്നാണ്. അദ്ദേഹത്തിന്റെ കൂടെ നിർദ്ദേശം പാലിച്ചാണ് ആ സമീപനം സ്വീകരിച്ചത്.- സ്പീക്കർ പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പെട്ടെന്ന് സഭാനടപടികൾ തീർക്കണമെന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ രമേശ് ചെന്നിത്തലയാണ് അങ്ങനെയൊരു സമീപനം സ്വീകരിക്കുന്നത് ശരിയല്ല എന്ന് നിർദേശിച്ചത്. കഴിഞ്ഞ മാസങ്ങളിൽ രണ്ട്, മൂന്ന് ദിവസങ്ങളിൽ മാത്രമാണ് സഭ ചേർന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഇത് പറഞ്ഞത്. നിശ്ചയിച്ചതിനെക്കാൾ കൂടുതൽ ഒന്നര മണിക്കൂർ ചർച്ചയ്ക്ക് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.