മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ മൽസരിക്കണം. ചെന്നിത്തലയ്ക്കെതിരെ താൻ ഒളിമറയുദ്ധം നടത്തിയിട്ടില്ല. സ്പീക്കർ പദവി ദൗർബല്യമായി കരുതരുത്. നിയമസഭയിൽ ചോദിച്ച കാര്യങ്ങൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ട്.

ആയുധം ഇല്ലാത്ത ആളിന്റെ അടുത്ത് ആയുധവുമായി പോരാടാൻ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും ശ്രീരാമകൃഷ്ണൻ കുറ്റപ്പെടുത്തി. പൊന്നാനിയിൽ വന്ന് ചെന്നിത്തല തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തല പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്.

ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും ശ്രീരാമകൃഷ്ണൻ വിമർശിച്ചത്. അതേസമയം ഐശ്വര്യകേരളായാത്ര മലപ്പുറത്തെത്തിയപ്പോൾ തൊപ്പി ധരിച്ച് രമേശ്ചെന്നിത്തല. മലപ്പുറം കോട്ടക്കലിൽ നടന്ന സ്വീകരണത്തിനിടെയാണ് ജാഥാ ക്യാപ്റ്റൻ രമേശ്ചെന്നിത്തല തലപ്പാവ് ധരിച്ച ഫേസ്‌ബുക്ക് ചിത്രത്തിന് വലിയ ട്രോളാണുള്ളത്.

നേരത്തെ പൊന്നാനിയിൽ ഐശ്വര്യകേരള യാത്ര എത്തിയ വേളയിൽ ചെന്നിത്തല സ്പീക്കർക്കതെിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത ചെയ്തികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സ്വർണ്ണക്കള്ളക്കടത്തു പ്രതികളുമായി സൂക്ഷിക്കുന്ന ദുരൂഹ ബന്ധങ്ങൾ, റിവേഴ്സ് ഹവാലയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, നിഷ്പക്ഷത പാലിക്കേണ്ട സ്ഥാനത്തിരുന്ന് ഏകപക്ഷീയമായി പെരുമാറുന്ന രീതി തുടങ്ങി നിയമസഭക്ക് തന്നെ അപമാനകരമായ പ്രവർത്തനങ്ങളാണ് സ്പീക്കർ നടത്തിയതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.