കോഴിക്കോട്: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവർ ഭൂപരിഷ്‌ക്കരണനിയമം ലംഘിച്ച് അധികമായി കൈവശംവെക്കുന്ന ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടണമെന്ന ആവശ്യവുമായി വിവരാവകാശകൂട്ടായ്മ ഹൈക്കോടതിയിലേക്ക്. തെരഞ്ഞെടുപ്പ് കമ്മീഷൻ, ഗവർണർ, നിയമസഭാ സ്പീക്കർ, റവന്യൂ മന്ത്രി എന്നിവർക്ക് നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് വിവരാവകാശ കൂട്ടായ്മ ഭാരവാഹികളായ മനോജ് കേദാരം, കെ.വി ഷാജി, പി. സോമൻ എന്നിവർ വാർത്താസമ്മളനത്തിൽ അറിയിച്ചു. മലപ്പുറം, കോഴിക്കോട് കളക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അൻവറിനതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോർഡ് താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഉത്തരവിറങ്ങി മൂന്ന് വർഷം കഴിഞ്ഞിട്ടും എംഎ‍ൽഎക്കെതിരെ കേസെടുത്തിട്ടില്ല. ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് കേസ് എടുക്കുന്നത് നീട്ടികൊണ്ടുപോകുന്നതെന്നും ആരോപിച്ചു.

നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാൽ 207.84 ഏക്കർ ഭൂമി കൈവശം വെക്കുന്നതായി അൻവർ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏറനാട്, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും മത്സരിക്കുമ്പോൾ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ ചേർത്ത ഭൂമിയുടെ അളവ് അനുസരിച്ചാണ് ഇത് സ്ഥിരീകരിച്ചത്.

ഭൂപരിഷക്കരണ നിയമം പാസാക്കിയ നിയമസഭയിലെ ഒരു അംഗം തന്നെ ആ നിയമം പരസ്യമായി ലംഘിക്കുന്നത് ഗുരുതരമായ ജനാധിപത്യ മൂല്യ ശോഷണത്തിന്റെ തെളിവാണെന്നും കുറ്റപ്പെടുത്തി. പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഭൂമി ലഭ്യമാകാാത്തതിനാൽ നീണ്ടുപോകുന്ന സാഹചര്യത്തിലും എംഎ‍ൽഎ നിയമവിരുദ്ധമായി കൈവശം വെക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.

ഇ.എം.എസ് മന്ത്രിസഭയുടെയും ഇടതുപക്ഷത്തിന്റെയും മഹത്തായ പരിഷ്‌ക്കാരങ്ങളിൽ ഒന്നായി ഇപ്പോഴും കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌ക്കരണ നിയമം അതേ രാഷ്ട്രീയ പാർട്ടിയുടെ എംഎ‍ൽഎ തന്നെ ലംഘിച്ചിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നിയമത്തെ അപഹസിക്കുകയാണ്. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി പി.വി അൻവർ എംഎ‍ൽഎയുടെ അധികഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ സ്റ്റേറ്റ് ലാന്റ് ബോർഡിന് പരാതിയും നൽകിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽപോലും പങ്കെടുക്കാതെ വിദേശത്ത് കറങ്ങി നടക്കുന്ന പി.വി അൻവർ എംഎ‍ൽഎക്കെതിരെ മിണ്ടാൻ പ്രതിപക്ഷംപോലും തയ്യാറാവുന്നില്ലെന്നും കുറ്റപ്പെടുത്തി.