ന്യൂഡൽഹി: പാക്കിസ്ഥാൻ ഡ്രോണുകൾ സ്ഫോടക വസ്തുക്കളുമായി പറക്കുമ്പോൾ ഇന്ത്യ ഡ്രോണുകൾ ഉപയോഗിക്കുന്നത് കോവിഡിനെ ചെറുക്കാനുള്ള വാക്സിനുകളും മരുന്നുകളുമാണ് വിതരണം ചെയ്യുന്നതിനെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്. ഇന്ത്യ സമാധാന സന്ദേശം പ്രചരിപ്പിക്കുമ്പോൾ ആ സമാധാനം നശിപ്പിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉൾപ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ കോവിഡ് വാക്സിനുകളും അത്യാവശ്യ മരുന്നുകളും എത്തിക്കാൻ കഴിയുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഡ്രോണിനെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജമ്മു കശ്മീരിലെ മാർഹിലെ രാജ്യാന്തര അതിർത്തിക്ക് സമീപം മരുന്ന് എത്തിക്കുകയായിരുന്നു ഈ ഡ്രോണിന്റെ ആദ്യ ദൗത്യം. അവിടെ കോവിഡ് വാക്സിന്റെ 50 വയലുകൾ എത്തിച്ചെന്നും ജിതേന്ദ്ര സിങ്ങ് വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ബെംഗളൂരുവിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയിൽ റിസേർച്ചിന്റെ നേതൃത്വത്തിലാണ് ഈ ഒക്റ്റാകോപ്റ്റർ ഡ്രോൺ വികസിപ്പിച്ചെടുത്തത്. 10 കിലോഗ്രാം ഭാരവുമായി 20 കിലോമീറ്ററോളം പറക്കാൻ ഈ ഡ്രോണിന് കഴിയും. മണിക്കൂറിൽ 36 കിലോമീറ്ററാണ് ഇതിന്റെ വേഗത.