ജമ്മു: ഇന്ത്യ – പാക്ക് രാജ്യാന്തര അതിർത്തിയിൽ സുരക്ഷാ സേന കണ്ടെത്തിയ തുരങ്കങ്ങൾ നിർമ്മിക്കപ്പെട്ടത് പാക് അധികൃതരുടെ അറിവോടെയെന്ന് ഇന്ത്യൻ സൈന്യം. പാക്കിസ്ഥാൻ അധികൃതരുടെ അറിവോടെയാണു തുരങ്കനിർമ്മാണമെന്ന് സ്ഥലത്തെത്തിയ ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ (ജമ്മു) എൻ.എസ്. ജാംവാൾ വ്യക്തമാക്കി. ഇന്ത്യയിലേക്ക് ഭീകരരെയും ആയുധങ്ങളും ലഹരിമരുന്നും കടത്തുന്നതിന് അധികൃതരുടെ ഒത്താശയോടെ നിർമ്മിച്ചതാണ് തുരങ്കം എന്നാണ് ഇന്ത്യ കരുതുന്നത്. ഇന്ത്യയിലേക്ക് ഭീകരരെയും ആയുധങ്ങളും ലഹരിമരുന്നും കടത്താനുള്ള പാക്കിസ്ഥാന്റെ ഗൂഢശ്രമമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ബിഎസ്എഫ് അധികൃതർ പറഞ്ഞു.

പാക്കിസ്ഥാൻ ഭാഗത്തുനിന്നു തുടങ്ങി വേലിയുടെ അടിയിലൂടെ ഇന്ത്യൻ ഭാഗത്തേക്കെത്തുന്ന ഭൂഗർഭ തുരങ്കം അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ജമ്മുവിലെ സാംബ സെക്ടറിലെ ഗലാർ പ്രദേശത്ത്, രാജ്യാന്തര അതിർത്തിയിൽ നിന്ന് ഇന്ത്യൻ ഭാഗത്ത് 50 മീറ്റർ ഉള്ളിൽ, ബിഎസ്എഫ് അതിർത്തി പോസ്റ്റിനു സമീപമാണ് തുരങ്കം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഇവിടുത്തെ പാടങ്ങളിൽ ചിലയിടത്തു മണ്ണിടിയുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ നടത്തിയ വിശദ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. തുടർന്ന്, മണ്ണുമാന്തി യന്ത്രം കൊണ്ടു കുഴിച്ചു നോക്കി. പാക്കിസ്ഥാന്റെ ഏറ്റവുമടുത്ത സൈനിക പോസ്റ്റായ ഗുൽസാർ ഇവിടെ നിന്ന് 700 മീറ്റർ മാത്രം അകലെ. നിർമ്മാണം പൂർത്തിയായിട്ടില്ലാത്ത തുരങ്കം 25 അടി ആഴത്തിലാണ്. 3–4 അടി വ്യാസം.

സമാനമായ മറ്റു രഹസ്യമാർഗങ്ങൾ ഉണ്ടോ എന്നു കണ്ടെത്താൻ പ്രദേശത്ത് ബിഎസ്എഫ് വ്യാപക പരിശോധന ആരംഭിച്ചു. ഭൂപരിശോധനാ റഡാറുകൾ എത്തിക്കാനും ആലോചിക്കുന്നുണ്ട്. തുരങ്കമുഖത്ത് 8–10 പ്ലാസ്റ്റിക് മണൽച്ചാക്കുകൾ വച്ചു മൂടിയിരുന്നു. ഇതിൽ പാക്ക് നഗരങ്ങളായ കറാച്ചിയിലെയും ഷക്കർഗഡിലെയും ഫാക്ടറികളുടെ മുദ്രകളുണ്ട്. സമീപകാലത്തു നിർമ്മിച്ചതാണ് ചാക്കുകളെന്ന് അതിലെ നിർമ്മാണ, ഉപയോഗ പരിധി തീയതികൾ സൂചിപ്പിക്കുന്നു. സമാനമായ മറ്റു രഹസ്യമാർഗങ്ങൾ ഉണ്ടോ എന്നു കണ്ടെത്താൻ പ്രദേശത്ത് ബിഎസ്എഫ് വ്യാപക പരിശോധന ആരംഭിച്ചു. ഭൂപരിശോധനാ റഡാറുകൾ എത്തിക്കാനും ആലോചിക്കുന്നുണ്ട്.

ഇപ്പോൾ കണ്ടെത്തിയ ടണലിൽനിന്ന് ഏകദേശം 400 മീറ്റർ അകലെയാണ് പാക്കിസ്ഥാന്റെ ബോർഡർ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാനിൽനിന്ന് ആരംഭിക്കുന്ന തുരങ്കം, ജമ്മുവിലെ സാമ്പയിലാണ് അവസാനിക്കുന്നതെന്ന് ജമ്മു ബി.എസ്.എഫ്. ഐ.ജി. എൻ.എസ്. ജംവാളിനെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. മണൽച്ചാക്കുകളിൽ പാക്കിസ്ഥാന്റെ മുദ്രകളുണ്ട്. ഇത് വ്യക്തമാക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും വൈദഗ്ധ്യത്തോടെയുമാണ് തുരങ്കം നിർമ്മിച്ചിട്ടുള്ളത് എന്നാണ്. പാക്കിസ്ഥാനി റേഞ്ചർമാരുടെയും മറ്റ് ഏജൻസികളുടെയും അനുമതിയും സഹായമില്ലാതെ ഇത്തരത്തിൽ ഒരു വലിയ തുരങ്കം നിർമ്മിക്കാൻ സാധിക്കില്ലെന്നും ജംവാൾകൂട്ടിച്ചേർത്തു.