ഇസ്ലാമാബാദ്: പ്രവാചക നിന്ദയുടെ പേരിൽ പാക്കിസ്ഥാനിൽ മൂന്നു പേർക്ക് വധശിക്ഷ. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു എന്നതാണ് പ്രതികൾക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം. പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചത്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

സമാന കേസിൽ കുറ്റാരോപിതനായ കോളജ് അദ്ധ്യാപകനെ പത്ത് വർഷത്തെ തടവിനും കോടതി ശിക്ഷിച്ചു. ക്ലാസെടുക്കുന്നതിനിടെ പ്രവാചകനെ അപമാനിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാനും, പിന്നീട് പ്രസിഡന്റിന് ദയാ ഹർജി നൽകാനും അവസരമുണ്ടാകും.

1980ലെ സൈനിക ഭരണാധികാരി സിയാഉൾ ഹഖിന്റെ കാലത്താണ് പാക് മതനിന്ദ നിയമങ്ങൾ കർശനമാക്കിയത്. നിയമ പ്രാകാരം പ്രവാചകനിന്ദയ്ക്ക് പരമാവധി ശിക്ഷയായി വധശിക്ഷ ഏർപ്പെടുത്തിയതും ഈ കാലത്തായിരുന്നു. അതേസമയം നിയമങ്ങൾ മറ്റു മതക്കാർക്കെതിരെയും ശിയ, അഹമ്മദിയ തുടങ്ങിയ ന്യൂനപക്ഷ മുസ്ലിങ്ങൾക്കെതിരെയും ദുരുപയോഗം ചെയ്യുകയാണെന്ന് വലതുപക്ഷ ആക്ടിവിസ്റ്റുകൾ ആരോപിച്ചു.1980 മുതൽ ഇത്തരം കുറ്റങ്ങൾ ആരോപിച്ച്, കോടതി വിധിക്ക് മുമ്പ് തന്നെ എൺപതോളം പേരെ ആൾക്കൂട്ടമോ അല്ലാതെയോ കൊലപ്പെടുത്തിയതായും ഇവർ ആരോപിക്കുന്നു.

ഏകീകൃത വിവരങ്ങൾ ലഭ്യമായ ഏറ്റവും പുതിയ കാലയളവായ 2011 നും 2015 നും ഇടയിൽ 1,296 ൽ കൂടുതൽ മതനിന്ദ കേസുകൾ പാക്കിസ്ഥാനിൽ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. നിയമത്തെ വളരെ പവിത്രമായി കാണുമ്പോഴും ഇസ്‌ലാമിക കർമ്മശാസ്ത്രത്തിൽ ദൈനനിന്ദയ്ക്ക് വ്യക്തമായ നിർവചനമില്ലെന്നും, അതിനുള്ള ശിക്ഷയെക്കുറിച്ച് യോജിപ്പില്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതായും അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നു. മതനിന്ദ നടത്തിയതിന് വധശിക്ഷയോ, ജീവപര്യന്തം തടവോ അനുഭവിക്കുന്ന നിരവധി പേർ പാക്കിസ്ഥാനിലുണ്ടെന്ന് യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ കണക്കുകൾ പറയുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.