ഇസ്ലാമാബാദ്: പര്യടനത്തിലെ ആദ്യ മത്സരത്തിന്റെ ടോസിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സുരക്ഷാ കാരണത്തിന്റെ പേരിൽ ന്യൂസിലാന്റ് ക്രിക്കറ്റ് ടീം പിന്മാറാനുള്ള കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ. ന്യൂസിലാന്റ് ടീമിന് ഭീഷണി മുഴക്കി ലഭിച്ച ഇ-മെയിൽ ഇന്ത്യയിൽ നിന്നാണ് വന്നത് എന്നാണ് ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രി ഷേക്ക് റഷീദ് അഹമ്മദിന്റെ സാന്നിധ്യത്തിൽ പാക് പബ്ലിക്ക് റിലേഷൻ മന്ത്രി ഫവാദ് ചൗദരി ആരോപിച്ചത്.

18 വർഷത്തിന് ശേഷം പാക്കിസ്ഥാനിൽ കളിക്കാൻ എത്തിയ ന്യൂസിലാന്റ് വെള്ളിയാഴ്ചയാണ് തങ്ങളുടെ സന്ദർശനം റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ നേരത്തെ പ്രഖ്യാപിച്ച പാക് പര്യടനത്തിൽ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും പിന്മാറി. അടുത്ത മാസമായിരുന്നു പാക്കിസ്ഥാൻ വേദിയായി ഇംഗ്ലണ്ട് പാക്കിസ്ഥാൻ മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. ന്യൂസിലാന്റ് ക്രിക്കറ്റ് ടീമിന്റെ പിന്മാറ്റം പാക്കിസ്ഥാനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴി ഇന്ത്യയുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമവുമായി പാക് മന്ത്രി നേരിട്ട് രംഗത്തെത്തിയത്.

പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന രണ്ട് സംഭവങ്ങൾക്കും പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ താലിബാൻ സാന്നിദ്ധ്യമാണ് പിന്മാറ്റത്തിന് കാരണമെന്ന സൂചന പുറത്തുവന്നിരുന്നു. പ്രമുഖ ന്യൂസിലന്റ് താരങ്ങൾ പാക് പര്യടനത്തിന് പോകാൻ വിസമ്മതിച്ചും നേരത്തെ വാർത്തായായിരുന്നു.

അതേ സമയം പാക്കിസ്ഥാൻ വാദം 'അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളാണ്' എന്ന് ഇന്ത്യ പ്രതികരിച്ചു. 'ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് പാക്കിസ്ഥാന്റെ പുതിയ രീതിയല്ല. ഇത്തരം ആരോപണം ഉന്നയിക്കുന്ന സമയത്ത് പാക്കിസ്ഥാൻ സ്വന്തം നാട്ടിൽ തീവ്രവാദ ശക്തികൾക്ക് താവളം ഒരുക്കുന്നത് തടയാനും, സ്വന്തം നാട്ടിലെ സ്ഥിതി നല്ല രീതിയിലാക്കാനും ശ്രമിക്കണം' - ഇന്ത്യൻ വിദേശകാര്യ വക്താവ് അരീൻദം ബാഗ്ജി പ്രതികരിച്ചു.

അതേ സമയം ന്യൂസിലാന്റ് ടീമിന്റെ പിന്മാറ്റത്തെക്കുറിച്ച് ആദ്യം പ്രതികരിച്ച പാക്മന്ത്രിമാർ. ന്യൂസിലാന്റ് സർക്കാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ആദ്യത്തെ മത്സരം നടക്കേണ്ട ദിവസം കിവീസ് ടീം പിന്മാറിയത് എന്ന് അറിയിച്ചു. എന്നാൽ എന്ത് തരത്തിലുള്ള ഭീഷണി എന്ന് സംബന്ധിച്ച് ടീം വൃത്തങ്ങൾക്ക് വ്യക്തതയില്ലായിരുന്നു. ഇത് സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോർഡും, ആഭ്യന്തര സുരക്ഷ വൃത്തങ്ങളും ന്യൂസിലാന്റ് ടീം വൃത്തങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്ന് പറഞ്ഞതായി പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ രണ്ടാം ദിനം പ്രതികരിച്ച പാക് മന്ത്രിമാർ, ഹംസാ അഫ്രിദി എന്ന പേരിൽ ന്യൂസിലാന്റ് ടീമിന് ഇ-മെയിൽ വഴിയാണ് ഭീഷണി എത്തിയത് എന്ന് വ്യക്തമാക്കി. ഈ ഐഡി ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു ഡിവൈസിൽ നിന്നാണ് മെയിൽ അയച്ചത് എന്നാണ് പാക് വൃത്തങ്ങൾ ഇപ്പോൾ അവകാശപ്പെടുന്നത്. വിപിഎൻ ഉപയോഗിച്ച് അയച്ച മെയിൽ അയച്ച സെർവർ കാണിക്കുന്നത് സിംഗപ്പൂർ ആണെന്നും പാക് മന്ത്രി ആരോപിക്കുന്നു. വ്യാജ ഐഡി ഉപയോഗിച്ച് മഹാരാഷ്ട്രയിൽ നിന്നാണ് ഭീഷണി മെയിൽ വന്നത് എന്നാണ് പാക് മന്ത്രിയുടെ ആരോപണം. നേരത്തെ ഓഗസ്റ്റ് മാസത്തിൽ തെഹരീക്കി താലിബാൻ പാക്കിസ്ഥാൻ ന്യൂസിലാന്റ് പാര്യടനത്തിന് ഭീഷണി മുഴക്കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

ഡിസംബറിൽ വെസ്റ്റ്ഇൻഡീസ് പാക്കിസ്ഥാനിൽ കളിക്കാൻ തയ്യാറാണെന്ന് പാക് പബ്ലിക്ക് റിലേഷൻ മന്ത്രി ഫവാദ് ചൗദരി അവകാശപ്പെട്ടു. സുരക്ഷ ആശങ്കകൾ പരിഹരിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരെ നടക്കുന്ന ഇപ്പോഴത്തെ പ്രചാരണങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിനെതിരെ നടക്കുന്നതാണെന്നും. ഇതിൽ ഐസിസി അടക്കം ഇടപെടണമെന്നും പാക് മന്ത്രി ആവശ്യപ്പെട്ടു.