ഇസ്ലാമബാദ്: കോവിഡ് വാക്‌സിനേഷൻ അതിവേഗത്തിൽ ലോകം മുഴുവൻ നടക്കുമ്പോൾ പരിതാപകരമായ അവസ്ഥയിൽ പാക്കിസ്ഥാൻ. സൗജന്യമായി നൽകുന്ന വാക്‌സിനിൽ പ്രതീക്ഷ അർപ്പിച്ചിരിക്കയാണ് പാക്കിസ്ഥാൻ. സുഹൃദ് രാജ്യങ്ങളായ ചൈനയെപ്പോലുള്ള രാജ്യങ്ങളിൽ നിന്ന് സൗജന്യമായി വാക്സിൻ ലഭിക്കുമെന്നാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. അതിനാൽ വാക്സിൻ വാങ്ങേണ്ടതില്ലെന്നും ആർജിത പ്രതിരോധശേഷി കൈവരിക്കാമെന്നുമാണ് പാക്കിസ്ഥാന്റെ തീരുമാനം.

അതേസമയം പാക്കിസ്ഥാനിൽ നിന്നുള്ള സിനോഫാം, കാൻസിനോ ബയോ, ഓക്സഫഡിന്റെ ആസ്ട്രാസെനക, റഷ്യയുടെ സ്പുട്നിക് എന്നീ വാക്സിനുകൾക്കായി പാക്കിസ്ഥാൻ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. കോവിഡ് വാക്സിൻ വാങ്ങനുള്ള പദ്ധതിയൊന്നും പാക്കിസ്ഥാൻ സർക്കാരിനില്ലെന്നും ആർജിത പ്രതിരോധ ശേഷിയിലൂടെയും മറ്റു രാജ്യങ്ങൾ സംഭാവന ചെയ്യുന്ന കോവിഡ് വാക്സിനുകളെ ആശ്രയിച്ച് സ്ഥിതിഗതികളെ നേരിടാമെന്നാണ് തങ്ങൾ കരുതുന്നതെന്ന് ദേശീയ ആരോഗ്യ സെക്രട്ടറി അമീർ അഷ്റഫ് ഖവാജ പറഞ്ഞു.

ചൈനയുടെ കാൻസിനോ വാക്സിന്റെ ഒറ്റ ഡോസിന് 13 ഡോളറോളം വരും. അതിനാലാണ് മറ്റു രാജ്യങ്ങൾ സംഭവനയായി നൽകുന്ന വാകസിനായി കാത്തിരിക്കുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ മേജർ ജനറൽ ആമിർ അമർ ഇക്രം പറഞ്ഞു. എന്നാൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം ഡോസുകൾ പാക്കിസ്ഥാന് കൈമാറി. അതിൽ 2.75 ലക്ഷം ആരോഗ്യ വിദഗ്ദ്ധർക്കും എത്തിച്ചിട്ടുണ്ട്.

ഈ വർഷം ഏഴു കോടി പേർക്ക് വാക്സിൻ നൽകാൻ പാക്കിസ്ഥാൻ പദ്ധതിയിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഓക്സ്ഫഡ്-അസ്ട്രാസെനക്കയുടെ കോവിഡ് വാക്സിന്റെ 16 ദശലക്ഷം സൗജന്യ ഡോസുകൾ ലോകാരോഗ്യ സംഘടന വഴി പാക്കിസ്ഥാന് ലഭ്യമാക്കുന്നുണ്ട്.