കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ അഭിഷേക് സഹപാഠിയെ വകവരുത്താൻ തയ്യാറെടുത്ത് വന്നതെന്ന് സൂചന. ഇയാൾ കൈയിൽ പേപ്പർ കട്ടർ കരുതിയിരുന്നു. പരീക്ഷ കഴിയാൻ വേണ്ടി കാത്തുനിൽക്കുകയായിരുന്നു അഭിഷേക്. ഹാളിൽ നിന്ന് പുറത്തേക്ക് വന്ന നിതിന കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുന്നതിനിടെ അഭിഷേക് കടന്നു വന്നു സംസാരിച്ചു. സംസാരം തർക്കമായതോടെ മുൻകൂട്ടി ഉറപ്പിച്ച രീതിയിൽ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കോളജ് ഗേറ്റിന് അൻപത് മീറ്റർ അകലെ വച്ചായിരുന്നു സംഭവം.

പാലാ സെന്റ് തോമസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം. അദ്ധ്യാപകരും സഹപാഠികളും എല്ലാം ഞെട്ടലിലാണ്. കൊലയ്ക്ക് കാരണം പെട്ടന്നുള്ള പ്രകോപനമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്. നേരത്തെ തന്നെ പരീക്ഷഹാളിൽ നിന്നിറങ്ങിയ അഭിഷേക് നിഥിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയുമായി അഭിഷേക് ബൈജു സംസാരിക്കുകയും അത് തർക്കമായതിനെ തുടർന്ന് കൈയിൽ കരുതിയ പേപ്പർ കട്ടർ ഉപയോഗിച്ച് ചേർത്ത് നിർത്തി കഴുത്ത് അറുത്തുകൊലപ്പെടുത്തുകയായിരുന്നു.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സമീപത്തുണ്ടായവർ പിടികൂടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി അഭിഷേകിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു

കോളജ് മൈതാനത്തോട് ചേർന്ന് പെൺകുട്ടിയുടെ രക്തം തളം കെട്ടിക്കിടക്കുന്നു. അതിനടത്ത് മാസ്‌കും മൊബൈൽ ഫോണും വീണ് കിടക്കുന്നു. തൊട്ടടുത്തായി കൊലയ്ക്ക് ഉപയോഗിച്ച പേപ്പർ കട്ടറും ഉണ്ട്. സംഭവസ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. രണ്ടുവർഷമായി ഓൺലൈൻ ക്ലാസായതുകൊണ്ട് കുട്ടികൾ തമ്മിലുള്ള ബന്ധം ഏത് തരത്തിലായിരുന്നെന്ന് അറിയില്ലെന്നും അദ്ധ്യാപകർ പറയുന്നു.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി എസ്‌പി ശിൽപ മാധ്യമങ്ങളോട് പറഞ്ഞു. കൊലയ്ക്ക് പിന്നിലെ കാരണം അറിയില്ല. പേപ്പർ കട്ടർ ഉപയോഗിച്ചാണ് കൊലനടത്തിയതെന്നും നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നെന്നും എസ് പി പറഞ്ഞു. വിവരം അറിഞ്ഞ് പാലാ എംഎൽഎ മാണി സി കാപ്പൻ, ജോസ് കെ മാണി തുടങ്ങിയവർ ക്യാമ്പസിലെത്തി.