തലശേരി: പാലത്തായിപീഡന കേസിൽ നേരറിയാൻ സിബിഐ വേണമെന്ന് പ്രതി പത്മരാജൻ: ഇതു സംബന്ധിച്ച് ബിജെപി നേതാവ് കൂടിയായ തൃപ്പങ്ങോട്ടുർ താഴെ കുനിയിൽ പത്മരാജൻ ഹൈക്കോടതിയിൽ തന്റെ അഭിഭാഷകൻ മുഖേനെ ഹരജി നൽകി.നേരത്തെ പത്മരാജന്റെ ഭാര്യയും ബിജെപി കണ്ണുർ ജില്ലാ നേതൃത്വവും ഇതേ ആവശ്യവുമായി രംഗത്തു വന്നിരുന്നു.

താൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തെ അനുകൂലിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്ന് പത്മരാജൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസന്വേഷണം നടത്തുന്ന കോസ്റ്റൽ ഐ ജി ഇ.ജെ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പുതിയ നീക്കം.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജൻ മുങ്ങി. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരേ അന്ന് വ്യാപക വിമർശനമുയർന്നു. തുടർന്ന് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

പിന്നീട് സർക്കാർ നിർദേശപ്രകാരം ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിന്റെയും കണ്ടെത്തൽ. ഇതിനിടെ, ഐ.ജി എസ്.ശ്രീജിത്തിന്റെ ഒരു ഫോൺ കോൾ പുറത്തു വന്നതും വിവാദത്തിനിടയാക്കി. തുടർന്ന് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.

ഐ.ജി ഇ.ജെ. ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു പെൺ കുട്ടിയെ ശുചി മുറിയിൽ വെച്ചു പീഡിപ്പിച്ചതായി തറയിൽ വീണ രക്തക്കറയുടെ ഡി.എൻ.എ.പരിശോധനയ്ക്കു ശേഷം അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഹൈക്കോടതി മുന്നാഴ്‌ച്ചക്കുള്ളിൽ ഹരജി പരിഗണിച്ചേക്കും.