പനമരം: വയനാടിനെ നടുക്കി ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. സംഭവത്തിന് ഒരു മാസം തികയുമ്പോഴും പ്രതികൾ കാണാമറയത്തു തന്നൈയാണ്. ജനങ്ങൾ ഉണർന്നിരിക്കുമ്പോൾ നടന്ന കൊലപാതകമായിട്ടും കാര്യമായ തുമ്പുണ്ടാക്കാനോ പ്രതികളെ പിടിക്കാനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വയോധികരായ താഴെ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരാണ് കഴിഞ്ഞ 10 ന് രാത്രി 8.30 നു മുഖംമൂടികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇവരോട് മുൻവൈരാഗ്യം ആർക്കും ഉണ്ടായിരുന്നില്ല. ഇതോടെ മോഷണ ശ്രമത്തിനിടയിലെ കൊലപാതകം എന്ന നിലയിലാണ് അന്വേഷണം മുന്നോട്ടു പോയത്. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിലും പൊലീസിന് സംശയമുണ്ട്.

കൊലപാതകത്തെ തുടർന്ന് മാനന്തവാടി ഡിവൈഎസ്‌പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ചില സൂചനകളല്ലാതെ പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംഭവശേഷം മുങ്ങിയ പ്രതികൾക്കായി സമഗ്ര അന്വേഷണം നടത്തുന്ന പൊലീസ് സംഘം നാട്ടുകാരെയും ബന്ധുക്കളെയും തൊഴിലാളികളെയും പലകുറി ചോദ്യം ചെയ്‌തെങ്കിലും പ്രതികളിലേക്കെത്താൻ സാധിച്ചിട്ടില്ല.

ഇരട്ടക്കൊലപാതക ശേഷം പ്രതികൾ തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ പോയതും സംഭവ ദിവസം മാനന്തവാടി മെഡിക്കൽ കോളജിൽ എത്തുന്നതു വരെ സംസാരിച്ചിരുന്ന കേശവന്റെ ഭാര്യ പത്മാവതിയോട് വിവരങ്ങൾ ചോദിച്ചറിയാതിരുന്നതും പൊലീസിന് തിരിച്ചടിയായി. സംഭവം നടന്നയുടൻ വീട്ടിലെത്തിയവരോട് ഇവർ പറഞ്ഞ വിവരങ്ങൾ വച്ചാണ് അന്വേഷണം നീങ്ങുന്നത്. പൊലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിരുന്നെങ്കിലും മാരകമായി പരുക്കേറ്റ പത്മാവതിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല. നെല്ലിയമ്പത്ത് സ്‌കൂൾ റോഡിൽ വീട് വാടകയ്ക്ക് എടുത്ത് അപ്പപ്പോഴുള്ള അന്വേഷണ വിവരങ്ങൾ ക്രോഡീകരിച്ചാണ് സംഘം മുന്നോട്ടു നീങ്ങുന്നത്.

സംഭവം നടന്ന വീടിനടുത്തു കണ്ടെത്തിയ രക്തക്കറ പുരണ്ട തുണിയുടെ ഭാഗവും സിഗരറ്റ് പാക്കറ്റിനെക്കുറിച്ചുമുള്ള അന്വേഷണവും ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനോടകം വീടിനടുത്തും സമീപ പ്രദേശത്തുള്ള ഒട്ടേറെ പേരുടെ കൈകാൽ വിരലടയാളങ്ങളും മുഖത്തിന്റെ പടങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. പലരെയും വിളിച്ചു വരുത്തി പലതരത്തിൽ ചോദ്യം ചെയ്യുന്നതിന് പുറമേ ചിലരുടെ ഫോണുകളിലേക്കു വിളിച്ച് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംഭവത്തിന് മുൻപും ശേഷവും പ്രദേശത്തു നിന്ന് കാണാതായവരെയും തിരിച്ചെത്തിയവരെയും കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഒട്ടേറെ ക്രിമിനൽ കേസുകൾ തെളിയിച്ച കാസർകോട് ഡിവൈഎസ്‌പി പി.പി. സദാനന്ദനും അന്വേഷണത്തിന് മുൻപന്തിയിൽ തന്നെയുണ്ട്. ഇരട്ടക്കൊലപാതക ശേഷം പനമരം പൊലീസ് സ്റ്റേഷനു കീഴിൽ പകൽ വെട്ടത്ത് നടന്ന മോഷണത്തിനും മോഷണശ്രമത്തിനും ചില സൂചനകൾ ലഭിച്ചതല്ലാതെ പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. അതേസമയം, പ്രതിയെ ഉടൻ പിടികൂടുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്.

കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പരിസരത്ത് എവിടെയെങ്കിലും ഉപേക്ഷിച്ചോ എന്നറിയാൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചും കിണർ വറ്റിച്ചും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഇരട്ടക്കൊല ആസൂത്രിതമെന്ന സംശയം ഏറുമ്പോൾ മോഷണശ്രമത്തിനിടെയാണു വയോധികർ കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ കൊല നടത്തിയവർ പ്രഫഷനൽ ടീം ആണെന്ന സംശയവുമുണ്ട്.

വീട്ടിൽ നിന്ന് വസ്തുവകകൾ നഷ്ടപ്പെടാത്തതിനാൽ ആദ്യദിനം തന്നെ കൊലപാതകം ആസൂത്രിതമെന്ന നിലയിലേക്ക് നീങ്ങിയിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികൾ എത്തിയതെന്നും കരുതുന്നു. കൊലപാതകികൾ അകത്ത് കടന്നത് വീടിന്റെ പിറകിലെ ജനലഴി ഊരിമാറ്റിയതിനു ശേഷമെന്നാണ് സൂചന. വീടിനു പിറകിലുള്ള പഴയ രീതിയിലുള്ള ഒരു ജനലിന്റെ 2 അഴികൾ എടുത്തു മാറ്റിയ നിലയിലാണ്. കൂടാതെ കൃത്യം നടത്തിയത് ഇടം കയ്യനും ചെറിയ കാൽപാദവും ഉള്ളവനാണോ എന്ന സംശയവും പൊലീസിനുണ്ട് . 2 പേർക്കും കുത്തു കിട്ടിയത് വച്ച് നോക്കുമ്പോൾ ഇടംകയ്യനാകാനാണ് എന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.