ന്യൂഡൽഹി: ബിജെപിയിൽ നിന്നെത്തിയ നവ്‌ജ്യോത് സിങ് സിദ്ദുവിന് വേണ്ടി അരനൂറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ പഞ്ചാബ് മുഖമായ ക്യാപ്ടൻ അമരീന്ദർ സിംഗിനെ വെറുപ്പിച്ച കോൺഗ്രസ് ഹൈക്കമാൻഡ് ഇപ്പോൾ വെള്ളം കുടിക്കുന്നു. കോൺഗ്രസിന് തുടർഭരണ സാധ്യതയുള്ള സംസ്ഥാനത്ത് ഇപ്പോൾ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ക്യാപ്ടറെ വെറുപ്പിച്ച് പദവി ഏൽപ്പിച്ച സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ക്യാപ്ടൻ അമരീന്ദൻ ബിജെപിയിലേക്ക് നോക്കുകയും ചെയ്തതോടെ ആകെ കുഴപ്പത്തിലാണ് കാര്യങ്ങൾ.

ഹൈക്കമാൻഡ് നൽകിയ അന്ത്യശാസനവും തള്ളിയാണ് സിദ്ദു രാജിയെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത്. അതേസമയം സിദ്ദു കടുംപിടുത്തം തുടർന്നാണ് പുതിയ അധ്യക്ഷനെ നിയമിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. ഉടൻ പുതിയ തീരുമാനങ്ങൾക്കില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, രാജിതീരുമാനം മാറ്റണമെങ്കിൽ തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നു സിദ്ദു സൂചിപ്പിച്ചു.

നിയമസഭയിൽ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ഭൂരിപക്ഷം തെളിയിക്കണമെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പക്ഷത്തുള്ള എംഎൽഎമാർ ആവശ്യപ്പെട്ടേക്കുമെന്ന് അറിയുന്നു. സിദ്ദുവിന്റെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്ത് ചർച്ച ചെയ്യാനാണ് പാർട്ടി നേതൃത്വം കഴിഞ്ഞ ദിവസം നിർദേശിച്ചത്. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ഉടൻ അങ്ങോട്ടു പോകുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

സിദ്ദുവിന്റെ താൽപര്യപ്രകാരം അമരീന്ദറിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ മുൻകൈയെടുത്തവരിൽ രാഹുൽ ഗാന്ധി കേരളത്തിലാണ്, പ്രിയങ്ക യുപിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിലും. പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കാൻ പോലും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ തയാറായില്ല. ഹരീഷ് റാവത്ത് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിക്കുമെന്നും സുപ്രിയ പറഞ്ഞു.

അഴിമതിയാരോപണം നേരിടുന്ന റാണ ഗുർജീത് സിങ്ങിനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കുക, അഡ്വക്കറ്റ് ജനറലിനെയും ഡിജിപിയെയും മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ നിലപാടു മാറ്റാമെന്നാണ് സിദ്ദു ഇന്നലെ സൂചിപ്പിച്ചത്. കറപുരണ്ട നേതാക്കളും ഉദ്യോഗസ്ഥരും തുടരുകയെന്ന രീതി പറ്റില്ലെന്ന് സിദ്ദു പറഞ്ഞു. എന്നാൽ, കോൺഗ്രസ് നേതൃത്വത്തോട് സിദ്ദു വിശ്വാസ വഞ്ചന കാട്ടിയെന്ന് പഞ്ചാബ് പിസിസി മുൻ അധ്യക്ഷൻ സുനിൽ ഝക്കർ പറഞ്ഞു.

അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കോൺഗ്രസ് നേതാവ് അമരീന്ദർ ,സിങ് ബിജെപിയിലേക്കെന്ന് സൂചന വ്യക്തമാക്കുന്നതാണ് ഇന്നലെ അമിത്ഷായുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്‌ച്ച വിരൽചൂണ്ടുന്നത്. അമരിന്ദർ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയാണ് . അമിത് ഷായുടെ ഡൽഹിയിലെ വസതിയിലാണ് കൂടിക്കാഴ്ച. കഴിഞ്ഞയാഴ്ചയാണ് അമരിന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

അതേസമയം ബിജെപിയിൽ ചേരുമോ എന്ന മാധ്യമപ്വർത്തകരോട് ചോദ്യത്തിന് മുഖ്യമന്ത്രി മുഖ്യമന്ത്രി സ്ഥാനം രാജി വച്ച സമയത്ത് അമരീന്ദർ മറുപടി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം ഡൽഹി സന്ദർശനത്തിനെത്തിയപ്പോൾ തന്നെ ക്യാപ്ടന്റെ ബിജെപി പ്രവേശനത്തക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഡൽഹിയിലെ കപൂർത്തല ഹൗസ് ഒഴിയാൻ എത്തിയതാണെന്നായിരുന്നു വിശദീകരണം.

പഞ്ചാബിലെ ബഹുജന നേതാവായ അമരീന്ദർ നവ്‌ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിർബന്ധിതനായത്. കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ അപമാനിച്ചതായും രാജിവച്ച ശേഷം അമരീന്ദർ പ്രതികരിച്ചിരുന്നു.അതേസമയം ഒക്ടോബർ രണ്ടിന് അമരീന്ദറിന്റെ നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന . അമരീന്ദർ ബിജെപിയിൽ ചേരുകയാണെങ്കിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയാകും ഇതെന്നാണ് റിപ്പോർട്ടുകൾ.