തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരൻ പ്രതാപൻ ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു. മുൻ കെപിസിസി സെക്രട്ടറി കൂടിയായ പ്രതാപൻ മറുകണ്ടം ചാടിയത് അദ്ദേഹത്തിന് സീറ്റില്ലെന്ന് വ്യക്തമായതോടെയാണ്. സംഭവം ഏറ്റവും ആഘാതമായത് സഹോദരൻ പന്തളം സുധാകരനാണ്. ഇതിന്റെ ഹൃദയവേദനയിലാണ് പന്തളം.

അതീവ ഹൃദയ വേദനയോടെയാണ് എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെയൊരു മാറ്റത്തിന്റെ വിദൂര സൂചനയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു. പരിചിതരും അപരിചിതരും അമർഷത്തോടെയും ഖേദത്തോടെയും സംശയത്തോടെയും വേദനയോടെയും വിളിക്കുന്നു. മറുപടി പറഞ്ഞു തളരുന്നു. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോയെന്ന് പന്തളം സുധാകരൻ പറഞ്ഞു. ഇന്നലെ ബിജെപിയുടെ വിജയയാത്രയുടെ സമാപന ചടങ്ങിലാണ് പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നത്.

പന്തളം സുധാകരന്റെ കുറിപ്പ്

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്ന് വൈകുന്നേരം ചാനലിൽ കണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി. എന്റ സഹോദരൻ കെ പ്രതാപൻ ബീജെപിയിൽ ചേർന്നുവെന്ന വാർത്ത..! ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു.

എന്തായിരുന്നു ഈ മനംമാറ്റത്തിന് വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. സഹപ്രവർത്തകരായ, പരിചിതരും അപരിചിതരും അമർഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു, മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്റ ശക്തി കോൺഗ്രസ്സാണ്, ഈ കുടുംബം ഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാൻ മുൻഅറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലെന്ന ചിന്ത അലട്ടുന്നുണ്ട്. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച സ്ഥാനാർത്ഥികളുടെ പട്ടികയിൽ പ്രതാപന്റെ പേരും കേട്ടിരുന്നു.എം ജി കണ്ണൻ, ബാബു ദിവാകരൻ എന്നിവരോടൊപ്പമാണ് പ്രതാപന്റെ പേരും ഉയർന്നത്. എന്നാൽ, സീറ്റിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അറിയിച്ചതിനെ തുടർന്നാണ് ബിജെപിയിലേക്ക് ചാടിയത്. മുൻ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പ്രശസ്ത നടി രാധയും സംവിധായകൻ വിനു കരിയത്തും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ.വി ബാലകൃഷ്ണനും ചടങ്ങിൽ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു. നടൻ ദേവന്റെ കേരള പീപ്പിൾസ് പാർട്ടിയും ബിജെപിയിൽ ലയിച്ചു. അമിത് ഷായാണ് ദേവന് ബിജെപി പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്.