ന്യൂഡൽഹി: ലോക്‌സഭയുടെ ശീതാകാല സമ്മേളന വേളയിൽ സുപ്രധാന ബില്ലുകൾ പാസാക്കാൻ ഒരുങ്ങി പാർലമെന്റ്. കേസുകൾ ഒത്തു തീർപ്പാക്കാനുള്ള ബില്ലുകൾക്ക് പുറമേ മറ്റു സുപ്രധാന ബില്ലുകളും പാസാക്കാനാണ് ഒറുങ്ങുന്നത്. സിവിൽ, വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിലെത്തുന്നതിന് മുൻപുതന്നെ ഒത്തുതീർപ്പാക്കാാനുള്ള ബില്ലാണ് ഇതിൽ പ്രധാനം. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിർദേശിക്കുന്ന 'മധ്യസ്ഥതാ ബിൽ' ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.

കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം ബില്ലിന് അനുമതി നൽകിയിട്ടുണ്ട്. കുടുംബതർക്കങ്ങൾ, സമൂഹത്തിന്റെ സമാധാനവും സൗഹാർദവും തകർക്കുന്ന വിഷയങ്ങൾ എന്നിവയിൽ 'സമൂഹ മധ്യസ്ഥത'യ്ക്കും വിദേശരാജങ്ങളിലെ കമ്പനികൾ, വ്യക്തികൾ എന്നിവരുൾപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കും പ്രത്യേക സംവിധാനങ്ങൾ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ മധ്യസ്ഥതയും അനുവദനീയമാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളും കക്ഷികൾക്ക് താത്പര്യമുണ്ടെങ്കിൽ 'മധ്യസ്ഥത'യ്ക്ക് വിടാം.

കക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ അംഗീകാരവും രജിസ്ട്രേഷനുമുള്ള മധ്യസ്ഥർ, മധ്യസ്ഥരെ നിയോഗിക്കാൻ സേവന ദാതാക്കൾ, ഒത്തുതീർപ്പു കരാർ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അഥോറിറ്റി, ഇവയ്‌ക്കെല്ലാം മേൽനോട്ടം വഹിക്കാനും നയരൂപവത്കരണത്തിനും നിർദേശത്തിനുമായി ദേശീയതലത്തിൽ 'മീഡിയേഷൻ കൗൺസിൽ'എന്നിവ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദേശീയ കൗൺസിലിന് മറ്റിടങ്ങളിലും ഓഫീസ് ഉണ്ടാവും.

തർക്കങ്ങളിൽ വേഗം പരിഹാരമുണ്ടാക്കുകയും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയുമാണ് ലക്ഷ്യം. രാജ്യത്ത് കീഴ്ക്കോടതികളിൽ മാത്രം നാലുകോടിയിലേറെ കേസുകൾ തീർപ്പാകാതെയുണ്ട്. ഹൈക്കോടതികളിൽ 56 ലക്ഷവും സുപ്രീംകോടതിയിൽ എഴുപതിനായിരവും കേസുകളാണ് വിധി പറയാനുള്ളത്. കേസുകളുടെ ബാഹുല്യം കുറയ്ക്കണമെന്ന് നേരത്തേ നിയമകമ്മിഷനും ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയും ശുപാർശചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

വോട്ടർ പട്ടികയിലെ പേരും ആധാർ നമ്പറും ബന്ധിപ്പിക്കാനും ബിൽ

വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. വോട്ടർപട്ടികയിൽ പേരുചേർക്കാൻ വർഷത്തിൽ നാലു തവണ അവസരം നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. ബില്ലിന്റെ പകർപ്പ് എംപിമാർക്ക് വിതരണം ചെയ്തു.

കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് വോട്ടർ പട്ടികയിലെ പേരും ആധാർ നമ്പറും ബന്ധിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ ഇതിനായി നടപടി എടുത്തിരുന്നെങ്കിലും നിയമത്തിന്റെ പിൻബലം വേണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലാണ് മാറ്റം വരുത്തുന്നത്. നിയമ ഭേദഗതിക്കുശേഷം, വോട്ടർ പട്ടികയിൽ നിലവിൽ േപരുള്ളവരും പുതുതായി പേരു ചേർക്കുന്നവരും ആധാർ നമ്പർ നൽകാൻ കമ്മിഷൻ ആവശ്യപ്പെടും.

നമ്പർ നൽകാത്തവരുടെ പേര് പട്ടികയിൽനിന്ന് ഒഴിവാക്കുകയോ ഉൾപ്പെടുത്താതിരിക്കുകയോ ചെയ്യില്ല. എന്നാൽ സൂക്ഷ്മ പരിശോധനയ്ക്കും നിരീക്ഷണത്തിനും സാഹചര്യമൊരുങ്ങും. ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്കാണ് നിലവിൽ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം.

ജനുവരി 1, ഏപ്രിൽ1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ കട്ട് ഓഫ് തീയതികൾ നൽകാനാണ് പുതിയ വ്യവസ്ഥ. തിരഞ്ഞെടുപ്പ് നടപടികൾക്കായി ഏത് സ്ഥലവും ഏറ്റെടുക്കാൻ കമ്മിഷന് അനുവാദമുണ്ടാകും. സർവീസ് വോട്ട് ചെയ്യാൻ സൗകര്യമുള്ള പങ്കാളിയുടെ ആൺ െപൺ വേർതിരിവ് ഒഴിവാക്കും.