ജിദ്ദ: മഹാമാരിയിൽ അന്താരാഷ്ട്ര വ്യോമയാനം നിലച്ച സാഹചര്യത്തിൽ രാജ്യത്തേക്ക് മടങ്ങിവരാനാകാതെ സ്വദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് സൗദി അറേബ്യയുടെ ആശ്വാസ നീക്കം വീണ്ടും. അന്താരാഷ്ട്ര വിമാന സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പ്രവാസികളുടെ റീ എൻട്രി വിസയുടെയും ഫൈനൽ എക്‌സിറ്റ് വിസയുടെയും കാലാവധി താനേ തന്നെ പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സൗദി പാസ്‌പോർട്ട് വിഭാഗം (ജവാസാത്ത്). വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ നിരവധി പ്രവാസികളുടെ റീ എൻട്രി കാലാവധി അവസാനിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എന്ത് വേണമെന്ന അന്വേഷണത്തിനുള്ള മറുപടിയായാണ് സൗദി പാസ്‌പോർട്ട് വിഭാഗം ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

കൊറോണാ പശ്ചാത്തലത്തിൽ സ്വദേശികളും വിദേശികളുമായ പൊതുജനങ്ങൾക്ക് വിവിധ സന്ദർഭങ്ങളിൽ നടപ്പാക്കിയ ഇളവുകളുടെയും ആശ്വാസങ്ങളുടെയും ഗണത്തിൽ പെടുന്നതാണ് പുതിയ നീക്കവും. റീ എൻട്രി കാലാവധി രണ്ടാഴ്ച മുമ്പ് അവസാനിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും പാസ്‌പോർട്ട് വിഭാഗം നൽകിയ സദ്വാർത്തയിൽ ഉണ്ട്.

നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിചാണ് വിവിധ നാട്ടുകാരായ പതിനായിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം പകരുന്ന എക്‌സിറ്റ്, റീഎൻട്രി നീട്ടൽ നടപടികൾ പുരോഗമിക്കുന്നത്. അഥവാ, നാട്ടിലേക്ക് പോകാനുള്ള എക്‌സിറ്റ് വിസാ കാലാവധി അവസാനിക്കുന്ന സൗദിയിൽ കുടുങ്ങിയവർക്കും തൊഴിലിനായി സൗദിയിലേക്ക് മടങ്ങാനായി സ്വദേശങ്ങളിലുള്ള റീ എൻട്രിക്കാര്ക്കും നടപടി പ്രയോജനം ചെയ്യും.

അബ്ഷിർ പോർട്ടറിൽ റീ എൻട്രി കാലാവധി ദീർഘിപ്പിക്കാനുള്ള സംവിധാനം ഇല്ലെന്ന പരാതിയും പൊതുജനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുള്ള സമാധാനം കൂടിയാണ് കാലാവധി സ്വയമേവ തന്നെ പുതുക്കാനുള്ള നീക്കം സംബന്ധിച്ച വിവരം.