ഇറ്റലി:ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസവും 1982ലെ ലോകകപ്പ് ഹീറോയുമായ പൗലോ റോസി അന്തരിച്ചു. 64 വയസായിരുന്നു.വ്യാഴാഴ്ച പുലർച്ചെ ഇറ്റാലിയൻ ടിവി ചാനലായ ആർഎഐ സ്‌പോർട്സാണ് അദ്ദേഹത്തിന്റെ മരണ വാർത്ത പുറത്തുവിട്ടത്. എക്കാലത്തെയും മികച്ച ഫോർവേഡുകളിലൊരാളായാണ് ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്.

1982 ലെ ഇറ്റലിയുടെ ലോകകപ്പ് നേ്ട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് പൗലോ റോസിയായിരുന്നു.സ്പെയിൻ ലോകകപ്പിന്റെ ഫൈനലിൽ ഇറ്റലി 3-1ന് പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തിയപ്പോൾ ആദ്യ ഗോൾ നേടിയത് റോസിയായിരുന്നു. ടൂർണമെന്റിൽ ബ്രസീലിനെതിരേ ഹാട്രിക്ക് നേടിയും ശ്രദ്ധേയനായി. ഇറ്റലിയുടെ ലോകകപ്പ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒമ്പത് ഗോളുമായി റോബർട്ടോ ബാജിയോ, ക്രിസ്റ്റിയൻ വിലേരി എന്നിവർക്കൊപ്പവും റോസി ഒന്നാം സ്ഥാനത്തുണ്ട്.
ഇറ്റലിക്കായി 48 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് റോസി നേടിയത്.ലോകകപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച റോസി ആറു ഗോളുമായി ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ നേടി. ഒരേവർഷം തന്നെ രണ്ട് പുരസ്‌കാരങ്ങളും നേടുന്ന മൂന്നാമത്തെ താരമായിരുന്നു റോസി. ബ്രസീലിന്റെ മാനെ ഗരിഞ്ച (1962), അർജന്റീനയുടെ മരിയോ കെംപ്സ് (1978) എന്നിവരാണ് റോസിക്കൊപ്പം അപൂർവ നേട്ടം കൈവരിച്ചവർ. അതേവർഷം തന്നെ ബാലൺ ഡി ഓർ പുരസ്‌കാരവും റോസിയെ തേടിയെത്തി. ഇതോടെയാണ് ഇറ്റലിയുടെ വീരനായകനായി റോസി മാറിയത്.

വാതുവയ്‌പ്പുവിവാദവുമായി ബന്ധപ്പെട്ട് വിലക്കപ്പെടുകയും എന്നാൽ ശക്തനായി തിരിച്ചുവന്ന് ലോകകപ്പും ബാലൻ ഡി ഓർ പുരസ്‌കാരവും ഒരേ വർഷം നേടിയ പൗലോ റോസിയുടെ ജീവിതം ഫുട്‌ബോൾ ലോകത്ത് തന്നെ സമാനതകളില്ലാത്തതാണ്.യുവന്റസ്, എസി മിലാൻ എന്നീ ടീമുകൾക്കായും റോസി ബൂട്ട് കെട്ടി. യുവന്റസിനായി നാല് വർഷക്കാലമാണ് റോസി കളിച്ചത്.വിരമിച്ചതിന് ശേഷം ടെലിവിഷൻ അവതാരകനായും ഇദ്ദേഹം ശ്രദ്ധനേടി. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അദ്ദേഹത്തിന്റെ വിയോഗവിവരം പത്‌നി ഫെഡെറിക കാപ്പെല്ലെറ്റയും സ്ഥീരീകരിച്ചു.. അർജന്റീനിയൻ താരം ഡീഗോ മറഡോണ മരിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് മറ്റൊരു ഇതിഹാസ താരം കൂടി വിടവാങ്ങുന്നത്.