കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിച്ചതിന്റെ അവശിഷ്ടങ്ങൾ കടപ്പുറത്ത് തള്ളിയതായി ആരോപണം. പയ്യാമ്പലം ബീച്ചിലാണ് സംഭവം. ശ്മശാനത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ ജെസിബി ഉപയോഗിച്ച് കോരിയാണ് ബീച്ചിലേക്ക് തള്ളിയത്. കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്ന സ്ഥലത്ത് നിന്നുള്ള അവശിഷ്ടങ്ങളാണ് ബീച്ചിൽ തള്ളിയത്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് മേയറുടെ വിശദീകരണം.

സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ വ്യക്തമാക്കി. ഇതിനിടെ പയ്യാമ്പലത്തു കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിച്ച അവശിഷ്ടങ്ങൾ കൊണ്ടു തള്ളിയ സംഭവത്തിൽ ബിജെപി പ്രതിഷേധിച്ചു' സംഭവസ്ഥലം ബിജെപി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് സന്ദർശിച്ചു,

ജില്ല ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ, പി.ആർ.രാജൻ, രമേശ് മാണിക്കോത്ത്, കെ. രതീഷ്, ലതീഷ്.കെ.പി എന്നിവർ സന്ദർശനത്തിൽ പങ്കാളികളായി.