കണ്ണൂർ: തലശേരിയിൽ താമസിച്ചുവരുന്ന തമിഴ്‌നാട് സ്വദേശിനിയിൽ പഴനിയിൽ തീർത്ഥാടനത്തിനായി പീഡിപ്പിക്കപ്പെട്ട സംഭവം കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തലുമായി തമിഴ് നാട് പൊലിസ്. ഇതോടെ പഴനി പീഡനക്കേസ് വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.

വ്യാജപരാതി നൽകി വഞ്ചിച്ചതിന് യുവതിയെയും കാമുകനെയും അറസ്റ്റു ചെയ്യാനുള്ള നീക്കത്തിലാണ് പൊലിസ്. പീഡനത്തിനിരയായ സ്ത്രീയെയും കാമുകനെയും തലശേരി സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയത്തിൽ വിളിച്ചു വരുത്തിയാണ് തമിഴ്‌നാട് പൊലിസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. സംഭവം നടന്ന ദിവസം ഇരുവരും പഴനിയിലെ ലോഡ്ജിൽ മുറിയെടുത്തുവെന്നും പിന്നീട് മദ്യപിച്ചതായും പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടു്ണ്ട്. ഇതിനു ശേഷം അടച്ചിട്ട മുറിയിൽ നിന്നും ഇരുവരും തമ്മിൽ തല്ലുകൂടി.

ഇതോടെയാണ് ആദ്യം കാമുകനും പിന്നീട് യുവതിയും മുറിവിട്ടു പോയതെന്നുമാണ് പൊലിസ് പറയുന്നത്. ലോഡ്ജിൽ മുറിയെടുക്കുന്ന വേളയിൽ നൽകിയ തിരിച്ചറിയൽ കാർഡ് പിറ്റേദിവസം വന്നു വാങ്ങികൊണ്ടു പോയതായും പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒൻപതംഗമാണ് കേസന്വേഷണത്തിനായി കഴിഞ്ഞ ദിവസം തലശേരിയിലെത്തിയത്.പീഡനത്തിനിരയായ സ്ത്രീയെ നോട്ടീസ് അയച്ചുവിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

ഡിണ്ടിഗൽ അഡീഷനൽ പൊലിസ് സൂപ്രണ്ട് പി.ചന്ദ്രൻ, പഴനി പൊലിസ് ഇൻസ്പെക്ടർ പി.കവിത, സ്പെഷ്യൽ പൊലിസ് സബ്് ഇൻസ്പെക്ടർ കെ.വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറുമണിക്കൂർ ഇരുവരെയും ഒന്നിച്ചിരുത്തിയും പ്രത്യേകവും ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നു ആദ്യമണിക്കൂറുകൾക്കുള്ളിൽ തന്നെ തെളിഞ്ഞിരുന്നു. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ്ജായതനു ശേഷം പരാതിക്കാരി മജിസ്ട്രേറ്റിനു മുൻപാകെയും രഹസ്യമൊഴിനൽകിയിട്ടുണ്ട്.

പരാതിക്കാരിയും ഒപ്പമുള്ളയാളും അവിവാഹതിരാണെന്നും വലിയ പ്രായവ്യത്യാസമുണ്ടെന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിയമപരമായി കൂടെയുള്ള യുവാവ് ഇവരെ വിവാഹം ചെയ്തിട്ടില്ല. യുവാവിനെക്കാൾ 15 വയസ് കൂടുതൽ യുവതിക്കുണ്ടെന്നാണ് പൊലിസ് കണ്ടെത്തൽ. കഴിഞ്ഞ ജൂൺ 25വരെ ഇരുവരും പഴനി, ഡിണ്ടിഗൽ മേഖലകളിൽ കറങ്ങിനടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും ഇതിൽ സംശയിക്കാനായി ഒന്നുമില്ലെന്നും പൊലിസ് വ്യക്തമാക്കുന്നു.

പിന്നീട് ലോഡ്ജിലെത്തിയ ഇവർ ഉടമയോട് ബാക്കി പണം ആവശ്യപ്പെടുന്നതായും ഇവർ തമ്മിൽ തർക്കത്തിലേർപ്പെടുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.ഇവർ പിന്നീട് തലശേരിയിലെത്തിയതിനു ശേഷമാണ് തമിഴ്‌നാട് പൊലിസിന് വാട്സ് ആപ്പിലൂടെ പരാതി നൽകുന്നത്. ലോഡ്ജ് ഉടമയും മൂന്നുപേരും കൂടി തന്നെ മുഖത്ത് തുണിയിട്ട് ബലമായിപിടികൂടി രഹസ്യകേന്ദ്രത്തിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും രഹസ്യഭാഗങ്ങളിൽ ബിയർ കുപ്പികൊണ്ടു കുത്തിപരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.