കോട്ടയം: പി.സി. ജോർജിനെതിരെ സോഷ്യൽ മീഡിയയുലൂടെ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി അറഫ നഗർ അമീൻ യൂസഫ് ആണ് സ്റ്റേഷനിൽ ഹാജരായത്. ഇയാളെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ ഇരാറ്റുപേട്ട പൊലീസിൽ പി.സി ജോർജ് പരാതി നൽകിയിരുന്നു. പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ നേരിട്ട് ഹാജരായത്. ഈ മാസം മൂന്നാം തിയതിയായിരുന്നു പി.സി ജോർജിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് അമീൻ യൂസഫ് രംഗത്ത് വന്നത്.

കോവിഡു കാലമായതു കൊണ്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാൽ പോലും ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുന്നതാണ് കോവിഡു കാലത്ത് പതിവ്. കഴിയുന്നതും ആളുകളെ ജയിലിലേക്ക് റിമാൻഡ് തടവുകാരായി അയയ്ക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് യൂസഫ് പൊലീസ് സ്‌റ്റേഷനിൽ നേരിട്ട് ഹാജരായത്. ഇയാൾ വിദേശത്താണെന്നായിരുന്നു പുറത്തു വന്ന സൂചനകൾ. ഇതിനിടെയാണ് പൊലീസ് സ്‌റ്റേഷനിൽ എത്തുന്നതും.

ഈരാറ്റുപേട്ട പരിസരത്ത് ജോർജിനെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലും എന്നായിരുന്നു ആദ്യ വീഡിയോയിൽ യുവാവ് പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ജോർജ് പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. താൻ ജിഹാദിയോ എസ്.ഡി.പി.ഐയോ അല്ലെന്നും ഓർമവച്ച കാലം തൊട്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നും വീശദീകരിച്ചു കൊണ്ടായിരുന്നു രണ്ടാമത്തെ വീഡിയോ. ഈ വീഡിയോയിൽ ജോർജിനോട് മാപ്പ് പറയണമെങ്കിൽ തന്റെ ശ്വാസം നിലയ്ക്കണമെന്നും യുവാവ് പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ, അവർ തന്നെ എന്തു ചെയ്താലും നേരിടാൻ തയ്യാറാണെന്നും, ജനിച്ചുവളർന്ന ഈരാറ്റുപേട്ടയിൽ ഇറങ്ങാൻ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ടെന്നും ജോർജ് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ഫേസ്‌ബുക്ക് വീഡിയോയിലൂടെയായിരുന്നു പി.സി ജോർജിനെ ഭീഷണിപ്പെടുത്തിയത്.

ഈരാറ്റുപേട്ടയിൽ ഇനി കാലുകുത്തിയാൽ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നായിരുന്നു ഭീഷണി. ഒരു ഇലക്ഷൻ ഒക്കെയാകുമ്പോൾ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരൻ എന്ന നിലയ്ക്ക് പിസി ജോർജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎൽഎയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാർക്ക് വരാതിരിക്കാൻ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ തല്ലും. എന്നിങ്ങനെയായിരുന്നു ഫേസ്‌ബുക്കിലൂടെയുള്ള ഭീഷണി.

എംഎൽഎ സ്ഥാനം ഒഴിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പിസി ജോർജിന് നേരേ ഈരാറ്റുപേട്ടയിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായിരുന്നു ഭീഷണി . 2016ലെ തെരഞ്ഞെടുപ്പിൽ നഗരസഭ പരിധിയിൽ ജോർജിന് 7195 വോട്ടുകൾ ലഭിച്ച ജോർജിന് ഇത്തവണ ലഭിച്ചത് വെറും 1125 വോട്ടുകളാണ്. പ്രചരണത്തിനിടയിൽ ഈരാറ്റുപേട്ടയിൽ നിന്ന് എസ്ഡിപിഐക്കാർ ജോർജിനെ കൂവുകയും തുടർന്ന് പി.സി. ജോർജ് പരസ്യമായി തുറന്നടിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.