മുംബൈ: ഇസ്രയേൽ നിർമ്മിത പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ വിവാദം രാഷ്ട്രീയ ആയുധമാക്കാൻ ശിവസേന. ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം നടത്തും.

മഹാരാഷ്ട്ര ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വിഭാഗത്തിലെ 5 ഉന്നത ഉദ്യോഗസ്ഥർ 2019ൽ നടത്തിയ ഇസ്രയേൽ പര്യടനത്തെക്കുറിച്ചാണ് സംശയം. ഈ സന്ദർശനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം ആരംഭിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡയറക്ടർ ജനറലിനാണ് (ഡിജിഐപിആർ) അന്വേഷണ ചുമതല. ബിജെപി ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സംശയം. ചാര സോഫ്റ്റ് വെയർ മഹാരാഷ്ട്രയിലും ഉപയോഗിച്ചെന്നാണ് സംശയം.

2019 നവംബർ 15നും 25നും ഇടയിലാണ് ഉദ്യോഗസ്ഥർ ഇസ്രയേൽ സന്ദർശിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പുതിയ സർക്കാർ അധികാരത്തിൽ വരും മുൻപ് മുഖ്യമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും അനുമതി വാങ്ങാതെയായിരുന്നു പര്യടനം. ഉദ്യോഗസ്ഥ സംഘം ഇതുവരെ പര്യടനത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.

ഉദ്യോഗസ്ഥരുടെ പര്യടനം കാർഷിക വികസന ആവശ്യങ്ങൾക്കായിരുന്നെന്ന് അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു. ചാര സോഫ്റ്റ്ഫെയർ ഉപയോഗിക്കാൻ സർക്കാരുകൾക്ക് ലൈസൻസ് നൽകുന്ന ഇസ്രയേൽ കമ്പനിയായ എൻഎസ്ഒയുടെ സേവനങ്ങൾ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിശ്വസിക്കുന്നില്ല. പവാറിന്റേയും തന്റേയും അടക്കം ഫോണുകൾ ചോർത്തി എന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.

അതിനിടെ കർണാടകയിലെ ജനതാ ദൾ- കോൺഗ്രസ് സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ പെഗസസ് ഫോൺ ചോർത്തലും കാരണമായെന്ന റിപ്പോർട്ടിനോടു മുഖം തിരിച്ച് മുൻ മുഖ്യമന്ത്രിയും ദൾ നേതാവുമായ കുമാരസ്വാമിയുടെ പ്രതികരണം. തന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിനെ ബിജെപി അട്ടിമറിച്ചതു കഴിഞ്ഞുപോയ സംഭവമാണ്. ഫോൺ ചോർത്തൽ വിഷയത്തിൽ താൽപര്യമില്ലെന്നും അവർ പറയുന്നു.

പെഗസസ് നിരീക്ഷണത്തിനു വിധേയരായെന്നു സംശയിക്കുന്ന കൂടുതൽ ആളുകളുടെ വിവരങ്ങൾ പുറത്തുവന്നു. ഇതിൽ നോർത്ത് ഈസ്റ്റിലെ നേതാക്കളും ഉണ്ട്. പൗരത്വ നിയമത്തെ എതിർക്കുന്ന ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ നേതാവ് (എഎഎസ്യു) സമജ്ജുൽ ഭട്ടാചാർജി, അസമിലെ നിരോധിത സംഘടനയായ ഉൾഫയുടെ സ്ഥാപകരിൽ ഒരാളായ അനൂപ് ചേഠിയ എന്നിവരും പെഗസസ് പട്ടികയിൽ ഉണ്ടായിരുന്നു.

അതിനിടെ പെഗസസ് ദുരുപയോഗിച്ചതിനു വിശ്വസനീയമായ തെളിവുകളുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് നിർമ്മാതാക്കളായ ഇസ്രയേൽ കമ്പനി എൻഎസ്ഒ. വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നാണു കമ്പനിയുടെ നിലപാട്. പെഗസസിനെതിരായ മാധ്യമ ക്യാംപെയ്ൻ ചില പ്രത്യേക സംഘങ്ങളുടെ താൽപര്യ പ്രകാരം ഫോർബിഡൻ സ്റ്റോറീസ് നടപ്പാക്കിയതാണ്. 17 മാധ്യമ സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ പുറത്തുവിട്ട വിവരങ്ങൾ ഇതിന്റെ ഭാഗമാണെന്നാണു കമ്പനിയുടെ നിലപാട്.