പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പ്രണയാഭ്യാർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവം ആസൂത്രിത കൊലപാതകം തന്നെയെന്ന് തെളിയുന്നു. ഇന്ന് രാവിലെയാണ് പെരിന്തൽമണ്ണ ഏലംകുളത്ത് ഏളാട് ചെമ്മാട്ട് വീട്ടിൽ സികെ ബാലചന്ദ്രന്റെ മകൾ ദൃശ്യയെ പെരിന്തൽമണ്ണ മാട്ടുങ്ങൽ സ്വദേശി വിനീഷ് വിനോദ് കുത്തിക്കൊന്നത്. കൊലപാതകം ആസൂത്രിതമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ഇന്നലെ രാത്രിയിൽ പെരിന്തൽമണ്ണയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടുത്തം കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായതാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. കോരിച്ചൊരിയുന്ന മഴയത്തും എങ്ങിനെയാണ് മൂന്ന് നിലകെട്ടിടത്തിൽ തീപിടുത്തമുണ്ടായത എന്നത് സംബന്ധിച്ച് ഇന്നലെ രാത്രിയിൽ തന്നെ ദുരൂഹത ഉയർന്നിരുന്നു. എന്നാൽ ദൃശ്യയെ കൊലപ്പെടുത്താൻ വേണ്ടി പ്രതി വിനീഷ് തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഈ തീപിടുത്തവും.

ദൃശ്യയെ കൊലപ്പെടുത്തുന്ന സമയത്ത് അച്ഛൻ ബാലചന്ദ്രനെ വീട്ടിൽ നിന്നും മാറ്റി നിർത്തുന്നതിന് വേണ്ടികൂടിയായിരുന്നു ബാലചന്ദ്രന്റെ സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് തീയിട്ടത്. തീപിടുത്തവുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ സംഭവ സ്ഥലത്ത് നിൽക്കുമ്പോൾ വീട്ടിലെത്തി കൊലപ്പെടുത്താനായിരുന്നു ഉദ്ദേശം. എന്നാൽ ഫയർഫോഴ്സും മറ്റും ചേർന്ന് പെട്ടെന്ന് തീയണച്ചതും രാത്രിയിൽ മഴ തുടർന്നതും രാത്രിയിൽ കൊല നടത്തുന്നതിന് തടസ്സമായി.

ബാലചന്ദ്രൻ തീയണച്ചതിന് ശേഷം രാത്രിയിൽ തന്നെ വീട്ടിലെത്തുകയും ചെയ്തു. പിന്നീട് ഇന്ന് രാവിലെ 7.30ന് ശേഷമാണ് പ്രതി ദൃശ്യയുടെ
വീട്ടിലെത്തുന്നത്. ബാലചന്ദ്രൻ തീപിടുത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വീട്ടിൽ നിന്നും പുറത്ത് പോയെന്ന് ഉറപ്പിച്ചായിരുന്നു വിനീഷ് ദൃശ്യയുടെ വീട്ടിലെത്തിയത്. വിനീഷ് വീട്ടിലെത്തിയ ഉടൻ തന്നെ ദൃശ്യയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ദൃശ്യയെ കാണാനാവില്ലെന്നും തിരിച്ച് പോകണമെന്നും വീട്ടിലുണ്ടായിരുന്നവർ പറഞ്ഞെങ്കിലും വിനീഷ് എതിർത്തവരെ തള്ളിമാറ്റി വീടിന്റെ മുകൾ നിലയിലേക്ക് ഓടിക്കയറുകയായിരുന്നു.

മുകളിലെ മുറിയിൽ സഹോദരി ദേവശ്രീക്കൊപ്പമുണ്ടായിരുന്ന ദൃശ്യയെ യാതൊരു പ്രകോപനവും കൂടാതെ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിറകിൽ നിന്നാണ് കുത്തിയത്. ഗുരുതര പരിക്കേറ്റ ദൃശ്യയെയും സഹോദരിയെയും ബന്ധുക്കൾ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ദൃശ്യ മരണപ്പെടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാൽ ദൃശ്യയുടെ വീട്ടിൽ നിന്നിറങ്ങി ഓട്ടോയിലേക്ക് ഓടിക്കയറിയ പ്രതിയെ സംഭവമറിഞ്ഞ ഓട്ടോ ഡ്രൈവർ വിദഗ്ധമായി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് പെരിന്തൽമണ്ണ ഊട്ടി റോഡിലുണ്ടായിരുന്ന കെട്ടിടത്തിൽ തിപിടുത്തമുണ്ടായത്. മഴ പെയ്യുന്ന സമയത്തും കെട്ടിടത്തിൽ തീപിടുത്തമുണ്ടായത് സംബന്ധിച്ച് ആ സമയത്ത് തന്നെ ദുരൂഹതയുണ്ടായിരുന്നു.

ബാഗ്, ലതർ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഇതുകൊല്ലപ്പെട്ട ദൃശ്യുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. രാത്രിയിൽ കട കത്തിച്ച ശേഷം ജനങ്ങളുടെ ശ്രദ്ധതിരിച്ചു വിട്ട് കൊലപാതകം നടത്താനാണ് പ്രതി ഉദ്ദേശിച്ചത്.