ലണ്ടൻ: ലോകം പ്രതീക്ഷയോടെ നോക്കിക്കണ്ട കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയുടെ കാര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഗവേഷക സംഘം. ചില വാക്‌സനുകളുടെ പ്രതിരോധശേഷി പെട്ടെന്ന് തന്നെ കുറയുമെന്ന കണ്ടെത്തലാണ് ഗവേഷകർ പങ്കുവെക്കുന്നത്. ഫൈസർ, ആസ്ട്രസെനെക്ക കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവരിൽ രണ്ടോ മൂന്നോ മാസങ്ങൾക്കുശേഷം രോഗപ്രതിരോധശേഷി കുറയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരാണ് പഠനം നടത്തിയത്.

വാക്‌സിൻ സ്വീകരിച്ച് പത്താഴ്ചയ്ക്കു ശേഷം ആന്റിബോഡിയുടെ അളവിൽ 50 ശതമാനത്തോളം കുറവുണ്ടാവുമെന്ന് ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.വാക്സിനുകൾ ശരീരത്തിലുണ്ടാക്കുന്ന ആന്റിബോഡികളുടെ അളവിൽ കുറവു വരുന്നതാണ് രോഗപ്രതിരോധശേഷി കുറയാൻ കാരണമാവുന്നത്. പ്രതിരോധശേഷി കുറയുന്ന അവസ്ഥയാണെങ്കിൽ കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ ഈ വാക്സിനുകൾക്ക് പ്രതിരോധം തീർക്കാനാകുമോ എന്ന ആശങ്ക ഗവേഷകർ പങ്കുവെച്ചു.

18 വയസിന് മുകളിലുള്ള 600 ആളുകളിലാണ് പഠനം നടത്തിയത്. ആസ്ട്രസെനെക്ക വാക്‌സിനെ അപേക്ഷിച്ച് ഫൈസർ വാക്സിനാണ് കൂടുതൽ പ്രതിരോധശേഷിയുള്ളതെന്നും പഠനം പറയുന്നു. ബൂസ്റ്റർ ഡോസുകൾ നൽകുമ്പോൾ ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ മറ്റു വാക്സിൻ സ്വീകരിച്ചവരേക്കാൾ പ്രതിരോധ ശേഷി കൂടുതലുള്ളതും കണക്കിലെടുക്കണമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരേയും 70 വയസിന് മുകളിൽ പ്രായമുള്ളവരേയും ബൂസ്റ്റർ ഡോസുകൾക്കായുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ പഠനം പിൻതാങ്ങി.

ഓരോരുത്തരിൽ നിന്ന് ഒരു സാംപിൾ വീതമാണ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്. അതിനാൽ എത്രത്തോളം ആന്റിബോഡിയുടെ അളവു താഴുമെന്നും എത്ര കാലത്തേക്ക് ഈ കുറവുണ്ടാകുമെന്നും നിലവിൽ പറയാൻ കഴിയില്ല. ആന്റിബോഡിയുടെ അളവ് താഴ്ന്നു നിൽക്കുകയാണെങ്കിൽക്കൂടി വാക്സിനുകൾക്ക് ദീർഘകാല സംരക്ഷണം നൽകാനാവുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

അതേസമയം ആന്റിബോഡിയിൽ കുറവുണ്ടായാലും തീവ്ര കോവിഡിനെ ചെറുത്തു നിൽക്കാൻ ഈ വാക്സിനുകൾക്ക് ശേഷിയുണ്ടന്ന് തന്നെയാണ് വിലയിരുത്തൽ.