തിരുവനന്തപുരം: പിരിഞ്ഞുകഴിയുന്ന ജീവിതപങ്കാളികൾ തമ്മിലുള്ള തർക്കത്തിൽ ഭർത്താവിന് ഗുണ്ടയുടെ ഭീഷണിയെന്ന് പരാതി. പത്തനംതിട്ട പെരുമ്പട്ടി സ്വദേശി ബിജു തോമസാണ് ജില്ലാ പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്.

തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിട്ട് അഞ്ച് വർഷമായെന്ന് ബിജു തോമസ് മറുനാടനോട് പറഞ്ഞു. താൻ വിദേശത്ത് ജോലി ചെയ്തിരുന്ന കാലത്ത് ബീഹാറിലെ ഒരു സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു ഭാര്യ. അവിടത്തെ ഒരു അദ്ധ്യാപകനുമായി സ്‌നേഹത്തിലായ അവർ എന്നെയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് അയാൾക്കൊപ്പം പോകുകയായിരുന്നു. ഇപ്പോൾ തന്റെ മകനെ വേണമെന്ന് ആവശ്യപ്പെട്ട് അവർ എത്തിയിട്ടുണ്ട്. എന്നാൽ മകൻ അവർക്കൊപ്പം പോകാൻ തയ്യാറല്ല.

മകനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അവർ നൽകിയ പരാതി ഇപ്പോൾ തിരുവല്ല കുടുംബകോടതിയിലാണ്. ആ സാഹചര്യത്തിലാണ് ഭാര്യ നൽകിയ ക്വട്ടേഷനാണെന്ന് പറഞ്ഞ് ഗുണ്ട വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും ബിജു തോമസ് പറയുന്നു. മകനെ വിട്ടുനൽകിയില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ശശി എന്ന് സ്വയം പരിചയപ്പെടുത്തിയ ഗുണ്ട ഭീഷണിപ്പെടുത്തിയതെന്നും ബിജു തോമസ് വെളിപ്പെടുത്തി. എന്റെ സമയം അടുത്തിരിക്കുന്നു എന്നായിരുന്നു ഭീഷണി.

7907767955 എന്ന നമ്പരിൽ നിന്നാണ് വധഭീഷണി ഉണ്ടായതെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ ബിജു തോമസ് പറയുന്നു. ഭാര്യ മുഖാന്തിരമാണ് ഭീഷണി ഉണ്ടായത്. ഇത് സംബന്ധിച്ച് രാത്രി തന്നെ പെരുമ്പട്ടി സിഐയ്ക്ക് പരാതി നൽകിയിരുന്നു. ഭീഷണിയുടെ കോൾ റിക്കോർഡുകളും സിഐയ്ക്ക് കൈമാറിയെന്നും പരാതിയിൽ പറയുന്നു.