മുംബൈ: കട്ടി താടി..നിളത്തിലുള്ള കുർത്ത.. ഇതായിരുന്നു ഭർത്തവിന്റെ വേഷം.. ചുരിദാറിൽ ഭാര്യയും.സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ദമ്പതികളെക്കണ്ടപ്പോൾ പൊലീസിന് സംശയമൊന്നും തോന്നിയില്ല.പരാതി ബോധിപ്പിച്ചപ്പോൾ ഇതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് സ്റ്റേഷൻ ഉന്നത ഉദ്യോഗസ്ഥന്റെ മറുപടി.അങ്ങിനെയെങ്കിൽ ഞാൻ ചെയ്യാം എന്ന് ഭർത്താവ്.പക്ഷെ നടപടി വന്നത് സ്റ്റേഷൻ മേധാവിക്കെതിരെയാണെന്ന് മാത്രം.

ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നിടാണ് തങ്ങളുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ വേഷം മാറിവന്ന കമ്മീഷ്ണറും അസിസ്റ്റന്റ് കമ്മീഷ്ണറുമായിരുന്നു ഈ ഭാര്യഭർത്താക്കന്മാരെന്ന് പൊലീസിന് മനസിലായത്. സാധാരണക്കാരോടുള്ള പൊലീസുകാരുടെ പെരുമാറ്റം നേരിട്ട് മനസിലാക്കാനാണ് കമ്മിഷണറും അസിസ്റ്റന്റ് കമ്മിഷണറും വേഷം മാറി തങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയത്. പിംപ്രി ചിഞ്ച്വാഡ് പൊലീസ് കമ്മിഷണർ കൃഷ്ണ പ്രകാശും, അസിസ്റ്റന്റ് കമ്മിഷണർ പ്രേർണ കാട്ടെയുമാണ് വേഷം മാറി പരാതിക്കാെരെ പോലെ സ്റ്റേഷനുകളിൽ എത്തിയത്.

ഹിഞ്ചാവടി, വാകഡ്, പിംപ്രി എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് ഇവർ ദമ്പതികളെ പോലെ എത്തിയത്. ആളെ തിരിച്ചറിയാതിരിക്കാൻ താടിയും കുർത്തയുമൊക്കെ അണിഞ്ഞാണ് കമ്മിഷണർ എത്തിയത്. ഒപ്പം ഭാര്യയുടെ വേഷത്തിൽ അസിസ്റ്റന്റ് കമ്മിഷണറും. തന്റെ ഭാര്യയെ സാമൂഹിക വിരുദ്ധർ ആക്രമിച്ചു, മാല മോഷണം പോയി, എന്നിങ്ങനെ പല വിധത്തിലുള്ള പരാതിയുമായിട്ടാണ് ഇവർ സ്റ്റേഷനിലെത്തിയത്.

വളരെ വിനയത്തോടെയാണ് പൊലീസുകാർ പ്രതികരിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കോവിഡ് രോഗിയിൽനിന്നും ആംബുലൻസ് സർവീസുകാർ കൂടുതൽ പണം ഈടാക്കി എന്ന പരാതി പറഞ്ഞപ്പോൾ അതിന് പൊലീസിനൊന്നും ചെയ്യാൻ പറ്റില്ലെന്നാണ് ഒരു സ്റ്റേഷനിലെ പൊലീസുകാരൻ പ്രതികരിച്ചത്. ഇതല്ലാതെ മറ്റെല്ലായിടത്തും നല്ല പെരുമാറ്റമാണെന്ന് കമ്മിഷണർ പറയുന്നു. മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. സ്റ്റേഷനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് താക്കീത് നൽകി.