തിരുവനന്തപുരം: കിഫ്ബിയിലെ ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ ധനമന്ത്രിക്ക് പുറമേ മുഖ്യമന്ത്രി പിണറായി വിജയനും. കിഫ്ബിയുടെ പേരിൽ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് പിണറായി പറഞ്ഞു. കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ ആർക്കും കഴിയില്ല. ആദായനികുതി പരിശോധന ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. നെയ്യാറ്റിൻകരയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പിണറായി.

അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുത്. കിഫ്ബിയുടെ ഓഫീസൽ പാഞ്ഞുകയറിയ ഉദ്യോഗസ്ഥന്മാർ അവരുടെ വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമായല്ല പരിശോധന നടത്തിയത്. ചില ഉന്നത ഉദ്യോഗസ്ഥന്മാരുടെയും കേന്ദ്രസർക്കാരിന്റെയും ഇടപെടലിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് പിണറായി പറഞ്ഞു.

കിഫ്ബിയിൽ പരിശോധന നടത്തിയതിലൂടെ അൽപം അപമാനിച്ചുകളയാം എന്ന് കരുതിയാൽ അപമാനിതരാകുന്നത് കേന്ദ്രമാണെന്ന് തിരിച്ചറിയണം.

നാടിന്റെ വികസനം തകർക്കാനുള്ള നീക്കത്തെ ഈ നാട് ഒരുതരത്തിലും അംഗീകരിക്കില്ല, കൃത്യമായ മറുപടി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് പിണറായി പറഞ്ഞു.