തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് സർക്കാറിനെ തകർക്കാനുള്ള പദ്ധതികളിൽ മാധ്യമങ്ങളും പങ്കാളികൾ ആണെന്ന പരോക്ഷ സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകും എന്ന ചാനൽ സർവെയും തുടർന്നുള്ള വാർത്തയും ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായിരുന്നു. ഒരു വർഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് സാധാരണ സർവെ നടത്താറില്ല. സർവെ നടത്തിച്ചവർക്ക് വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു. അതിനുശേഷം കേരളത്തിൽ ആസൂത്രിത നീക്കങ്ങൾ നടന്നു.'- തെരഞ്ഞെടുപ്പ് പ്രചാരണാർഥം എൽഡിഎഫ് സംഘടിപ്പിച്ച വെബ്‌റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എംഎൽഎമാരെ വിലയ്‌ക്കെടുത്ത് കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാനാകില്ല എന്നറിയാവുന്ന കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിച്ച അന്വേഷണ ഏജൻസികളെ അക്കാര്യത്തിന് ആയുധമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനു തപ്പുകൊട്ടി കോൺഗ്രസും ലീഗും കൂടെ നിൽക്കുന്നു. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം തകിടംമറിക്കാൻ യുഡിഎഫും ബിജെപിയും ഒന്നിച്ചുചേർന്നു. രാജ്യത്തിനും ലോകത്തിനും മുന്നിൽ കേരളം വലിയ യശസ് നേടിയ ഘട്ടമായിരുന്നു അത്. നാലുവർഷ കാലയളവിൽ ഒരു പരാതിയും ആക്ഷേപവും ഒരു ഭാഗത്തുനിന്നുപോലും സർക്കാരിനെതിരെ ഉയർന്നില്ല. എല്ലാ ഭാഗത്തുനിന്നും പ്രശംസകളായിരുന്നു. അഴിമതി ഇല്ലാത്ത സംസ്ഥാനം എന്ന നിലയിലും വലിയ ഖ്യാതി നേടി. - പിണറായി ചൂണ്ടിക്കാട്ടി.

ഇത് തകർക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സംസ്ഥാനത്തുണ്ടായത്. ബിജെപിയും യുഡിഎഫും ഇടതുപക്ഷത്തെ ഏതുവിധേനയും തകർക്കണം എന്നു ചിന്തിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും കൂടി ഒന്നായിചേരുന്ന പ്രതിഭാസമാണുണ്ടായത്. ഇതിനു അനുഗ്രഹാശിസുമായി കേരളത്തിൽനിന്നുള്ള കേന്ദ്ര മന്ത്രിയും ചേർന്നു. വിവിധ കേന്ദ്ര ഏജൻസികൾ ചേർന്ന് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ താൽപ്പര്യം സംരക്ഷിക്കാൻ അപഹാസ്യമാംവിധം ഇടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയും കോൺഗ്രസും ആത്മബന്ധത്തിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യവും പരസ്യവുമായ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരു കൂട്ടരും വ്യാപകമായി പൊതുസ്വതന്ത്രരെ മത്സരിപ്പിക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് പരസ്യ ബന്ധമുണ്ടാക്കി. മതനിരപേക്ഷതയുടെ ഭാഗമായി നിൽക്കുന്ന കേരളത്തിലെ മുസ്ലിം സഹോദരങ്ങൾ അകറ്റിനിർത്തുന്ന ഒരു വിഭാഗത്തെ നാലു വോട്ടിനുവേണ്ടി കൂടെക്കൂട്ടുന്ന ലീഗിനും കോൺഗ്രസിനുമെതിരായ വികാരം പതഞ്ഞുയരും. യുഡിഎഫ് നേതാക്കളിലൊരാൾപോലും ബിജെപിയെ വിമർശിക്കുന്നത് കേൾക്കാനില്ല. അത്ര വലിയ ആത്മ ബന്ധത്തിലാണവർ.

ഈ സർക്കാർ നാടിനുവേണ്ടി എന്തു ചെയ്തു എന്നാണ് എല്ലാ കാലത്തും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ചോദ്യം. അത്തരമൊരു ചോദ്യം യുഡിഎഫോ ബിജെപിയോ വലതുപക്ഷ മാധ്യമങ്ങളോ ഇപ്പോൾ ഉന്നയിക്കുന്നില്ല. കോവിഡ് കാലത്ത് കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായത് ഖജനാവ് നിറഞ്ഞുകവിഞ്ഞതുകൊണ്ടല്ല, പാവങ്ങളോടും സാധാരണക്കാരോടുമുള്ള പ്രതിബന്ധത നിറഞ്ഞു കവിഞ്ഞൊഴുകുന്നതുകൊണ്ടാണ്.

യുഡിഎഫ് അനുദിനം ശോഷിക്കുകയാണ്. എൽഡിഎഫിന്റെ ജനകീയാടിത്തറ വിപുലമാകുന്നു. എൽഡിഎഫിന്റെ വമ്പിച്ച വിജയക്കൊടി പാറുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി ചേർന്നുള്ള പ്രവർത്തനത്തിനുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് കിട്ടും.

നാല് വോട്ടിന് വേണ്ടി ഇവരുമായി സന്ധി ചെയ്ത കോൺഗ്രസിനും ലീഗിനും എതിരെ വികാരം പതഞ്ഞൊഴുകുകയാണ്. എല്ലാ പാർട്ടിയുടേയും എല്ലാ നേതാക്കളും പ്രചാരണ രംഗത്ത് ഉണ്ട്. യുഡിഎഫ് നേതാക്കൾ ആരെങ്കിലും ബിജെപിയെ നേരിയ തോതിൽ എങ്കിലും വിനർശിക്കുന്നത് ആരെങ്കിലും കേട്ടോ? എന്തേ ബീജെപിക്ക് എതിരെ നാക്കു ചലിക്കാത്തത് ? അത്ര വലിയ ആത്മ ബന്ധം ഇവർക്കിടയിലുണ്ട്. സാധാരണ സാഹചര്യം അല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മേഖലയിൽ ഉത്തേജനം നൽകാൻ സർക്കാരിനു കഴിഞ്ഞതായി ജോസ്.കെ.മാണി പറഞ്ഞു. എൽഡിഎഫിലെ മറ്റു കക്ഷിനേതാക്കളും വെബ്റാലിയിൽ പങ്കെടുത്തു.